കട്ടപ്പന: ഉപ്പുതറയില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളം മുട്ടിച്ചിട്ട് 6 ദിവസം കഴിഞ്ഞു. പമ്പിങ് സിസ്റ്റത്തിലെ സ്റ്റാര്‍ട്ടറിന് കേടുപാട് സംഭവിച്ചതാണ് കുടിവെള്ളം മുട്ടാന്‍ കാരണം.
ഉപ്പുതറ നിവാസികള്‍ മഴക്കാലത്തും വേനല്‍ക്കാലത്തും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ്. പമ്പിങ് സിസ്റ്റത്തിലെ സ്റ്റാര്‍ട്ടര്‍ കേടായതാണ് കുടിവെള്ളവിതരണത്തിന് തടസം സൃഷ്ടിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ തന്നെ കുടിവെള്ളം പുനസ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. ഉപ്പുതറ ടൗണ്‍, ജവഹര്‍കോളനി, 9ഏക്കര്‍, ആശുപത്രിപ്പടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകളിലെ കിടപ്പുരോഗികള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
കുടിവെള്ളം മുടങ്ങിയതോടെ ഇവിടുത്തെ കിടപ്പ് രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. സമീപത്തെ സ്കൂളുകളിലും കുടിവെള്ളം മുടങ്ങിയതോടെ കുട്ടികളും അധ്യാപകരും പ്രതിസന്ധിയിലായിക്കഴിഞ്ഞു. എന്നിട്ടും കണ്ണ് തുറക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മനസുകാണിച്ചിട്ടില്ല. അടിയന്തിരമായി തകരാര്‍ പരിഹരിച്ച് കുടിവെള്ളം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ഉപഭോക്താക്കളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: