പോലീസ് എന്നാല്‍ അധികാരം എന്നാണ് ജനങ്ങളുടെ വിവര്‍ത്തനം. യൂണിഫോമിട്ട അധികാരം. പോലീസുകാരനെ കണ്ടാല്‍ അറിയാതെ ജനങ്ങള്‍ ഭവ്യതയിലാകും. പക്ഷേ പോലീസുകാരുടെ മാനസികാവസ്ഥയെപ്പറ്റിയോ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന സമ്മര്ദ്ദങ്ങളെപ്പറ്റിയോ ജനങ്ങള്‍ അജ്ഞരാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കൈകളിലെ വെറും പാവകള്‍ മാത്രമാണ് പോലീസ്.
സ്വാഭാവികമായും ഈ സ്ഥിതി നിരാശാജനകമാണ്. അധികാരത്തിന്റെ പ്രതീകമായി യൂണിഫോം അണിഞ്ഞ് നമ്മുടെ മുന്നില്‍ പ്രതിസന്ധികളില്‍ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന പോലീസുകാരില്‍ പലരും കഠിനമായ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. പോലീസുകാരെ വെറും ആയുധങ്ങളായി കരുതുന്ന സര്‍ക്കാരുകള്‍ അവരും മനുഷ്യരാണെന്നും, മനുഷ്യസഹജമായ വികാരങ്ങള്‍ക്കും വിക്ഷോഭങ്ങള്‍ക്കും വശംവദരാകുന്നവരാണെന്നുമുള്ള വസ്തുത വിസ്മരിക്കുന്നു.
ഇതുകൊണ്ടുതന്നെ ആയിരിക്കാം പോലീസുകാര്‍ക്കിടയില്‍ ഇന്ന് ആത്മഹത്യകള്‍ കൂടുന്നത്. കേരളത്തില്‍ ഒമ്പത് മാസത്തിനിടെ 36 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. കേരളം ആത്മഹത്യകളുടെ സ്വന്തം നാടാണ്. ആത്മഹത്യാശ്രമംപോലും കുറ്റകരമായിരിക്കെ നീതിപാലകര്‍ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് പ്രേരിതരാകുന്നുവെന്ന് അധികൃതര്‍ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പോലീസ് ആത്മഹത്യകളില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. പോലീസുകാര്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാലിന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ പോലീസ് ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. അധികാരികളുടെ വേണ്ടത്ര ശ്രദ്ധയോ പരിഹാരശ്രമങ്ങളോ ഉണ്ടാകുന്നില്ല.
പോലീസ് ഉദ്യോഗത്തിന് അന്തസ്സുണ്ട്, അധികാരമുണ്ട്, വിശ്വാസമുണ്ട്. പക്ഷേ പലപ്പോഴും അവര്‍ മേലധികാരികളുടെ കയ്യിലെ ആയുധം മാത്രമാണ്. ഭാരമേറിയ ജോലി, അതിന്റെ സമ്മര്‍ദ്ദം മുതലായവ പോലീസുകാരുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നു.
മറ്റൊരു വസ്തുത അവരുടെ കുടുംബ ജീവിതമാണ്. കുടുംബത്തെയോ കുട്ടികളെയോ ശ്രദ്ധിക്കാനോ താലോലിക്കാനോ സമയം കിട്ടാത്ത ഇവര്‍ നിരാശയ്ക്കും ആത്മഹത്യാ പ്രവണതകള്‍ക്കും വശംവദരാകുന്നു. പോലീസില്‍ ആത്മഹത്യ പെരുകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ജോലി സംബന്ധമായും കുടുംബ സംബന്ധമായും സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവരുന്നു.
ഔദ്യോഗികമായും വ്യക്തിപരമായും ഒരുപാട് സങ്കടങ്ങള്‍ ഉള്ളില്‍പ്പേറുന്നവരാണ് പോലീസുകാര്‍. അവര്‍ക്ക് കൃത്യമായ ജോലി സമയമില്ല. ദിവസം 12-14 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നു. രാഷ്ട്രീയ പ്രകടനങ്ങള്‍, രാഷ്ട്രീയ യോഗങ്ങള്‍, സംഘര്‍ഷങ്ങള്‍ മുതലായവയിലെല്ലാം പോലീസിന്റെ സാന്നിദ്ധ്യം ആവശ്യമാണല്ലോ.
പോലീസുകാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യേണ്ടിവരും. ഇത് മണിക്കൂറുകള്‍ നീണ്ട ജോലിയാണ്. വിശ്രമമില്ലാത്ത ഇവര്‍ അസ്വസ്ഥരാകുക സ്വാഭാവികം. മറ്റൊരു വസ്തുത മേലധികാരികള്‍ ഇവരെ ഇത്ര കേസുകള്‍ ബുക്ക് ചെയ്യണം, ഇത്ര ഫൈന്‍ കളക്ട് ചെയ്യണം എന്നെല്ലാം നിര്‍ബന്ധിക്കുന്നതാണ്. നേതാക്കളുടെ അധികാരഭ്രമവും സ്വേച്ഛാധിപത്യ പ്രവണതയും അധികാരപ്രമത്തതയും പോലീസിന്റെ ജോലി ദുസ്സഹമാക്കുന്നു. പോലീസ്, അധികാരികള്‍ക്ക് ആഘോഷിക്കാനുള്ള ഉപകരണമായി മാറുന്നു. അധികാരത്തിന്റെ പ്രതീകമായ ഗണ്മാന് ഇല്ലാതെ മന്ത്രിമാര്‍ പോകില്ല. ഗണ്മാന് ആയി മന്ത്രിയുടെ കൂടെപ്പോകുമ്പോള്‍ പോലീസുകാര്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്നു. ചില മന്ത്രിമാര്‍ അവരെക്കൊണ്ട് വിടുപണി ചെയ്യിക്കും, കാല് തിരുമ്മിക്കും.
ട്രാഫിക് പോലീസിനാണെങ്കില്‍ മണിക്കൂറുകള്‍ നിന്നനില്‍പ്പില്‍ നില്ക്കേണ്ടിവരും. ഇതും അവര്‍ക്ക് ശാരീരിക-മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. അവര്‍ക്ക് എട്ട് മണിക്കൂറല്ല ജോലി. ഒഴിവുകള്‍ നികത്താതിനാല്‍ പോലീസുകാര്‍ക്ക് അധിക ജോലി ചെയ്യേണ്ടിവരുന്നു. ഈ അധിക ജോലിക്ക് പ്രതിഫലമോ പ്രൊമോഷനോ നല്‍കുന്നുമില്ല.
പോലീസുകാരന് കുടുംബജീവിതം ഇല്ല എന്നുതന്നെപറയാം. കുടുംബത്തോടുകൂടി കഴിയാന്‍ അവരെ ജോലി ഭാരം അനുവദിക്കുന്നില്ല. പോലീസുകാര്‍ നിരന്തരം സ്ഥലംമാറ്റത്തിന് വിധേയരാകുന്നതും കുടുംബജീവിതത്തെ ബാധിക്കുന്നു.ഇതെല്ലാമാണ് പോലീസ് ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണം.
ഡിജിപി ലോക്നാഥ് ബെഹ്റ പോലീസില്‍ ഒരു ‘മെന്റര്‍ സിസ്റ്റം’ തുടങ്ങണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇത് എല്ലാ സ്റ്റേഷനിലുമാണെന്നും, സ്റ്റേഷന് ഹൗസ് ഓഫീസര്‍പോലും എന്താണ് പോലീസിലെ പ്രശ്നങ്ങള്‍ എന്ന് പഠിക്കണമെന്നും ഈ ഉത്തരവില്‍ പറയുന്നു.
മദ്യപാനം, മയക്കുമരുന്നുപയോഗം, കുടുംബപ്രശ്നം, സാമ്പത്തികപ്രശ്നം, ആരോഗ്യപ്രശ്നം എല്ലാം പോലീസുകാര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൗണ്‍സലിങ് അത്യാവശ്യമാണ്. പ്രശ്നങ്ങളുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി കൗണ്‍സലിങ്ങിന് വിധേയരാക്കാനാണ് ഉത്തരവ്.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തില്‍ 31 പോലീസുകാര്‍ 2013-14 കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയില്‍ 39 ആത്മഹത്യ. പോലീസുകാര്‍ കേസില്‍പ്പെട്ടാല്‍ അവര്‍ക്ക് ജോലിയും ജീവിതവും നഷ്ടപ്പെടുന്നു. കാരണം ശരിയായ ഉപദേശം നല്കപ്പെടുന്നില്ല. എപ്പോഴും കുറ്റവാളികളോട് ഇടപെടേണ്ടിവരുന്നതും അവരുടെ മാനസികാരോഗ്യനില തകരാറിലാക്കുന്നു.
യോഗ, സ്ട്രെസ് മാനജ്മെന്റ് മുതലായവ പോലീസുകാര്‍ക്ക് നല്‍കണം. മുന്‍ ഡിജിപി സെന്‍കുമാര്‍ തന്നെ പറഞ്ഞിട്ടുള്ളത് ജോലിഭാരവും ആവശ്യത്തിന് പോലീസുകാരില്ലാത്തതും സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുവെന്നാണ്. അതുകൊണ്ട് കൂടുതല്‍ പോലീസുകാരെ നിയമിച്ച് അവര്‍ക്ക് വ്യവസ്ഥാപിതമായ പരിശീലനം നല്കി ആത്മഹത്യാ പ്രവണതയില്‍നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്.
പോലീസുകാര്‍ക്ക് വിഐപികളെ അനുഗമിക്കേണ്ടിവരുന്നതും, അത് സമയബന്ധിതമല്ലാത്തതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തന്റെ സ്വന്തം മണ്ഡലത്തില്‍പ്പോലും രാഷ്ട്രീയക്കാര്‍ ഗണ്മാന്മാര്ക്കൊപ്പമാണ് പോകുന്നത്. മന്ത്രിമാരെ അനുഗമിക്കുന്ന പോലീസുകാര്‍ക്ക് വീട്ടില്‍ എത്താന്‍ കഴിയാതെ വരുന്നു. പാറാവ് ജോലിയും അവരെ ബന്ധനസ്ഥരാക്കുന്നു. പുറത്തുപോകാനോ അനങ്ങാനോ പറ്റാതെ പാറാവ് നില്‍ക്കേണ്ടിവരുന്നു.
കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് സ്ഥലംമാറുമ്പോള്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ പറ്റില്ല. മാത്രമല്ല രണ്ടു സ്ഥലത്തെ ജീവിതം അവരെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുന്നു. പോലീസുകാര്‍ എപ്പോഴും വിളിപ്പുറത്താണല്ലോ. രാഷ്ട്രീയ പ്രീണനമില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ സാധ്യമല്ല. പാര്‍ട്ടി അണികളുടെ അപ്രീതിപോലും പോലീസുകാര്‍ക്ക് ആപത്തുവരുത്തുന്നു.
ഇങ്ങനെ എല്ലാത്തരത്തിലും മാനസികമായും ശാരീരികമായും കുടുംബപരമായും സമ്മര്‍ദ്ദം നേരിടുന്ന പോലീസുകാര്‍ ആത്മഹത്യയില്‍ അഭയം തേടുന്നതില്‍ എന്തദ്ഭുതം? ഇതിന് പരിഹാരം കാണേണ്ടത് പോലീസ് മേധാവികളും സര്‍ക്കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: