ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വീണ്ടും തെളിവെടുപ്പു നടത്തി. തെളിവെടുപ്പില്‍ കളക്ടര്‍ക്കെതിരെ ചാണ്ടി നയിക്കുന്ന വാട്ടര്‍ വേള്‍ഡ് കമ്പനി അധികൃതര്‍ രൂക്ഷ വിമര്‍ശനം നടത്തിയതായി അറിയുന്നു.
ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നികത്തല്‍ സംബന്ധിച്ചു കഴിഞ്ഞ 26ന് നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നലെ വരെ സമയം ചോദിച്ചിരുന്നു. തെളിവെടുപ്പില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് മാപ്പിളശേരി, അഭിഭാഷകരായ ഹരിഹരപുത്രന്‍, രശ്മി കെ വര്‍മ എന്നിവരാണ് ഇന്നലെ കളക്ടര്‍ ടി. വി. അനുപമ മുമ്പാകെ ഹാജരായത്.
ഹിയറിങ് ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. നിലം നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് സ്ഥാപിച്ച നടപടി, റിസോര്‍ട്ടിന് മുന്നിലെ ചാല് ഗതിമാറ്റിയ നടപടി, റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് എംപി ഫണ്ട് ഉപയോഗിച്ച നടപടി എന്നിവയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കുന്നതിനാണ് തെളിവെടുപ്പ് നടത്തിയതെങ്കിലും അഭിഭാഷകര്‍ മുഖേന മറുപടി നല്‍കുക മാത്രമാണ് കമ്പനി അധികൃതര്‍ ചെയ്തതെന്നറിയുന്നു.
ഇത് സംബന്ധിച്ച് കൂടുതലെന്തെങ്കിലും വെളിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ല. അതെസമയം, പാര്‍ക്കിങ് ഏരിയ സ്ഥാപിച്ചെന്ന് പറയുന്ന ഭൂമി ആരുടേതാണെന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് കളക്ടര്‍ റിസോര്‍ട്ടിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്നും ഇത് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സമാന്തരമായി വീണ്ടും അന്വേഷിക്കുന്നത് കോടതി നടപടികളുടെ ലംഘനമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
കൃഷി സംരക്ഷണത്തിന്റെ ഭാഗമായുള്ള ബണ്ട് ബലപ്പെടുത്തല്‍ പണികളോട് സഹകരിക്കണമെന്ന പാടശേഖര സമിതിയുടെ അഭ്യര്‍ഥന പ്രകാരം കമ്പനി ഇതിനു വേണ്ട ധനസഹായം നല്‍കിയിട്ടുള്ളതാണെന്നും എന്നാല്‍ ഈ പ്രവൃത്തികള്‍ നടന്നതൊന്നും കമ്പനിയുടെ സ്ഥലത്തോ മേല്‍നോട്ടത്തിലോ അല്ലെന്നും രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ളതും കളക്ടര്‍ അനുവദിച്ച എംപി ഫണ്ട് കൊണ്ട് ടാര്‍ ചെയ്തിട്ടുള്ളതുമായ റോഡിനെക്കുറിച്ച് കമ്പനിയോട് വിശദീകരണം ചോദിക്കുന്നത് കളക്ടറുടെ അജ്ഞതയാണ് വെളിവാക്കുന്നതെന്നും ബെല്‍വേര്‍ഡിയ ലീഗല്‍ എന്ന നിയമസ്ഥാപനം മുഖാന്തരം എഴുതി സമര്‍പ്പിച്ച മറുപടിയില്‍ കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: