പത്തനംതിട്ട: സ്വകാര്യ സംരംഭങ്ങളെ ആധാര്‍ എന്റോള്‍മെന്റ് പ്രക്രിയയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ സംവിധാനത്തിലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കേരളത്തില്‍ നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയില്‍തന്നെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിലെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യാ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു.
ആധാര്‍ കാര്‍ഡ് എടുക്കലും തിരുത്തലും സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളിലൂടെ മാത്രമാകണം. മുനിസിപ്പല്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യം ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ ഈ ക്രമീകരണം ഒരുക്കിയിട്ടില്ല.
ഇവിടെ അക്ഷയകേന്ദ്രങ്ങളിലാണ് പ്രധാനമായും ഇപ്പോഴും ആധാര്‍ എന്റോള്‍മെന്റ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടി മിഷന്റെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ എന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ ഈ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമില്ലെന്നുമാണ് ഐടിമിഷന്റേയും മറ്റും നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാന ഐടി മിഷന് സ്വകാര്യ സംരംഭകരെ ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിട്ടുണ്ട്. സ്വകാര്യ സംരംഭകര്‍ രണ്ടര ലക്ഷം രൂപ വരെ ചെലവഴിച്ചാണ് അക്ഷയ കേന്ദ്രങ്ങളും കോമണ്‍ സര്‍വീസ് സെന്ററുകളും എന്റോള്‍മെന്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്രയും സംവിധാനം ഒരുക്കുന്നതിലെ ബുദ്ധിമുട്ടും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: