കോട്ടയം: ധന, പൊതുമരാമത്ത് വകുപ്പുകളുടെ ശീതസമരം മുറുകി, റോഡ് നിര്‍മാണവും അറ്റകുറ്റപ്പണികളും പൂര്‍ണ്ണമായും സ്തംഭിച്ചു. കാലവര്‍ഷത്തോടെ ദേശീയ, സംസ്ഥാന പാതകള്‍ ആകെ തകര്‍ന്നു. റോഡുകള്‍ പുതുക്കിപ്പണിയുന്നത് നിലച്ചതാണ് മുഖ്യകാരണം. ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബി സൂപ്പര്‍ മന്ത്രിസഭയായതോടെ ഒന്നര വര്‍ഷത്തിനിടയില്‍ പുതിയ ഒരു പണി പോലും ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞില്ല.
പദ്ധതികളെല്ലാം കിഫ്ബിയിലേക്ക് മാറ്റിയെങ്കിലും അംഗീകാരവും ഫണ്ടും ലഭിക്കാത്തതിനാല്‍ പണി തുടങ്ങാന്‍ സാധിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും കേന്ദ്ര റോഡ്ഫണ്ട് ഉപയോഗിച്ചുമുള്ള പണികളും മാത്രമാണ് നടക്കുന്നത്. കെഎസ്ടിപി രണ്ടാം ഘട്ടത്തിന്റെ കാലാവധി ഇനി രണ്ട് മാസം മാത്രമാണ.് ഇതിനകം പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ലോകബാങ്കിന്റെ സഹായം ഇനി ലഭിക്കില്ല. ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്ക്കുന്ന കരാറുകാര്‍ തദ്ദേശ സ്ഥാപനങ്ങളിലെയടക്കം റോഡ് നിര്‍മാണം ബഹിഷ്ക്കരിച്ചിരിക്കുകയാണ്.
ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത് കിഫ്ബി വഴി പൊതുമരാമത്ത് വകുപ്പിന് ആദ്യമായി ഫണ്ട് ലഭിച്ചത് ആഗസ്റ്റിലാണ്, മലമ്പുഴയിലെ റെയില്‍വേ മേല്‍പ്പാലത്തിന് 16.50 ലക്ഷം. ഈ സാമ്പത്തിക വര്‍ഷം 3,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞ സ്ഥാനത്താണിത്.
കെഎസ്ടിപി രണ്ടാംഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ പദ്ധതിയായ പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാനായില്ല. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കത്തതിനാല്‍ 350 കോടിയുടെ സഹായം ലോകബാങ്ക് മരവിപ്പിക്കുമെന്നാണ് സൂചന. ആഗസ്റ്റില്‍ ലോകബാങ്ക് സംഘം എത്തിയപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതു പാലിച്ചില്ല.
പൊതുമരാമത്ത് ജീവനക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അതൃപ്തിയും ചര്‍ച്ചയായിട്ടുണ്ട്. ജീവനക്കാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കുന്നതും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള സ്ഥലമാറ്റങ്ങളും ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലായിരുന്നു. പൂജാ അവധി നിഷേധിച്ച് എന്‍ജീനിയര്‍മാരുടെ സമ്മേളനം നടത്തിയതും മന്ത്രിക്കെതിരെ നീരസത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: