കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കട്ടൗട്ടുകളും ബോര്‍ഡുകളും നശിപ്പിച്ച് ജില്ലയില്‍ സിപിഎം പ്രകോപനം സൃഷ്ടിക്കുന്നു.
ഏറ്റുമാനൂര്‍, കടുത്തുരുത്തി, വാഴൂര്‍ നിയോജക മണ്ഡലങ്ങളിലാണ് വ്യാപക അക്രമം അരങ്ങേറിയത്. ജിഹാദി ചുവപ്പ് ഭീകരതക്കെതിരെയാണ് ജന രക്ഷായാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഏറ്റുമാനൂര്‍ നഗരത്തിലൂടെ ചൊവ്വാഴ്ച രാത്രിയില്‍ പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചത്.
വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ ഉള്‍പ്പടെയുള്ള അലങ്കാരങ്ങള്‍ എല്ലാം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് വടക്കുഭാഗത്ത് അന്തിമഹാകാളന്‍ കാവിന് സമീപം സിപിഎം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചെന്ന കള്ള പ്രചാരണത്തിന്റെ മറവിലായിരുന്നു അക്രമം. കൊടിമരം സ്വയം നശിപ്പിച്ച് അണികളെ പ്രകോപിതരാക്കുന്ന പുതിയ തന്ത്രമാണ് നേതാക്കള്‍ നടത്തിയത്. പ്രകടനത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയെങ്കിലും പോലീസ് നോക്കുകുത്തിയായി. ഞായറാഴ്ച വൈകിട്ടാണ് കടുത്തുരുത്തി ടൗണില്‍ ഒട്ടിച്ച ജനരക്ഷാ യാത്രയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചത്. ഗ്രാമീണ മേഖലകളലും പോസ്റ്ററുകള്‍ കല്ലുകൊണ്ട് ചുരണ്ടി മാറ്റിയിട്ടുണ്ട്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷിന്റെ സ്വന്തം ബൂത്തായ വാഴൂര്‍ മണ്ഡലത്തിലെ കാനത്തും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ജനരക്ഷായാത്രയുടെ തുടക്കം മുതലേ ലഭിച്ചിട്ടുള്ള ജനപിന്തുണയാണ് സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണമായിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. ഇതിലൂടെ സിപിഎം നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അങ്കലാപ്പിന്റെ ബഹിര്‍സ്ഫുരണമാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. കോട്ടയത്ത് മാത്രമല്ല വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.
നഅസഹിഷ്ണുതമൂലം സിപിഎം നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമാകും.
അകാരണമായി അക്രമം അഴിച്ചുവിടുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: