കോട്ടയം: പോലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പി തലയില്‍വച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവ് മിഥുനെന്ന അമ്പിളിയുടെ അക്രമം വീണ്ടും കുമരകത്ത്. ചൊവ്വാവ്ച വൈകിട്ട് കുമരകം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ ജയകുമാറിനെ തടഞ്ഞുവച്ച് അമ്പിളി വധഭീഷണി മുഴക്കി. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ജനരക്ഷാ യാത്രയുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചതാണ് അമ്പിളിക്ക് പ്രകോപനമായത്. ആറ് കേസുകളില്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ടുള്ള പ്രതിയാണ് അമ്പിളി.
കുമരകത്ത് അമ്പിളിയുടെ നേതൃത്വത്തില്‍ അക്രമം പതിവായിരുന്നു. എസ്ഐയുടെ തൊപ്പി തലയില്‍വച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവം വാര്‍ത്ത ആയതിനെ തുടര്‍ന്ന് പ്രവര്‍ത്തനത്തില്‍നിന്ന് സിപിഎം നേതൃത്വം അമ്പിളിയെ ഏതാനും ആഴ്ച നീക്കിനിര്ത്തിയിരുന്നു. ഈ സമയം കുമരകത്ത് ബിജെപി-സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇയാളെ സിപിഎം വീണ്ടും തിരിച്ചെടുത്തതോടെയാണ് അക്രമത്തിന് തുടക്കമായത്.
കഴിഞ്ഞ ആഗസ്റ്റ് 6ന് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അറയില്‍ ആന്റണി, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കണ്ടാത്ര എന്നിവരെ അമ്പിളിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചിരുന്നു. നിയോജകമണ്ഡലം യോഗം കഴിഞ്ഞ് നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലന തുഴച്ചില്‍ കാണാന്‍ കുമരകം മുത്തേരിമടയിലെത്തിയ ഇരുവരെയും അമ്പിളി, സഹോദരന് ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുമരകത്തെ ബിജെപി പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുന്നത് പതിവായിട്ടുണ്ട്. ഇതില്‍ ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: