കണ്ണൂര്‍: കേരളത്തിലെ സിപിഎം അക്രമം സര്‍ക്കാര്‍ പിന്തുണയോടെയാണെന്നും അക്രമം തുടര്‍ന്നാല്‍ അധികാരം നഷ്ടപ്പെട്ടതിന്റെ പേരില്‍ സിപിഎമ്മിന് കണ്ണീര് പൊഴിക്കേണ്ടിവരുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന പരിപാടിയോടനുബന്ധിച്ച് കണ്ണൂര്‍ സ്റ്റേഡിയം പവലിയന് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തെ, ജനജീവിതത്തെ തകിടംമറിക്കുന്ന നരഹത്യയാണ് സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം കേരളത്തില്‍ നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനാണ് ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം നാലുപേരാണ് കൊല്ലപ്പെട്ടത്. നാടിനുവേണ്ടി നിലകൊണ്ടുവെന്ന ഒരൊറ്റ തെറ്റുമാത്രമാണ് ബലിദാനികള്‍ ചെയ്തത്.
വികസനവും സംരക്ഷണവും ഉറപ്പുവരുത്തുന്ന നരേന്ദ്രമോദിയുടെ സന്ദേശമുള്‍ക്കൊണ്ട് അത്തരത്തിലുള്ളൊരു ഭരസംവിധാനം കേരളത്തിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചതാണ് ഇവര്‍ ചെയ്ത തെറ്റ്. കൊലപാതകത്തിന് അറുതിവരുത്തേണ്ട സമയം സമാഗതമായിരിക്കുന്നു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ സിപിഎം അക്രമത്തില്‍ നിന്നും പിന്മാറണം. ആശയപ്പോരാട്ടങ്ങളുടെ വേദിയാണ് ജനാധിപത്യം. മതേതരത്വം പ്രസംഗിച്ചുകൊണ്ട് ജിഹാദി ഭീകരതക്ക് സിപിഎം കൊടിപിടിക്കുകയാണ്. ജിഹാദി ഭീകരതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിന്റെ ഭൂമി പവിത്രവും പുണ്യവുമാണ്. പാവനമായ ആശയത്തിനും പവിത്രമായ പ്രത്യയശാസ്ത്രത്തിനുംവേണ്ടി ജീവിച്ച കേരളത്തിലെ മഹത് വ്യക്തിത്വങ്ങളെ മറക്കാന്‍ സാധ്യമല്ല. സനാതനമായ സംസ്കാരം രാജ്യത്തുടനീളം സുസ്ഥാപിതമായി നിലനിര്‍ത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികള്‍ കേരളത്തില്‍നിന്നും ഉണ്ടായിട്ടുണ്ട്.
ഭാരതത്തിന്റെ നാല് മൂലയിലും നാല് മഠങ്ങള്‍ സ്ഥാപിച്ച ശങ്കരാചാര്യരുടെ ഭൂമിയാണ് കേരളം. സനാതന മൂല്യങ്ങളില്‍ വിശ്വസിച്ച ജനതയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പരിശ്രമിച്ച ഗുരുദേവന്റെ ഭൂമിയാണ്. മാതാഅമൃതാനന്ദമയീ ദേവിക്ക് ജന്മം നല്കിയ ഭൂമിയാണ് കേരളം. എന്നാല്‍ ഇന്ന് ഈ ഭൂമിയില്‍ ദുഃഖകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളം ശരിയായ പാതയിലാണോ സഞ്ചരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ചിന്തിക്കാനും വിലയിരുത്താനുമാണ് കുമ്മനം നടത്തുന്ന ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംഘപ്രവര്‍ത്തകരുടെ ആത്മവിശ്വാസവും ആവേശവും വിലമതിക്കുന്നതായും ദേശീയതക്കുവേണ്ടിയുള്ള കേരളത്തിലെ പ്രവര്‍ത്തകരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തര്‍പ്രദേശിലെയും രാജ്യത്തിലെയും ജനങ്ങളുടെ എല്ലാവിധ പിന്തുണയും ആദിത്യനാഥ് വാഗ്ദാനം ചെയ്തു. ഒരുകാലത്ത് ചുവന്ന ഈ മണ്ണ് സമീപഭാവിയില്‍ തന്നെ കുങ്കിമ വര്‍ണ്ണമായി മാറുമെന്നും ആദിത്യനാഥ് പറഞ്ഞു.
ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ല, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ജാഥാനായകും സംസ്ഥാന പ്രസിഡണ്ടുമായ കുമ്മനം രാജശേഖരന്, നളിന്‍ കുമാര്‍ കട്ടീല്‍ എംപി, സംസ്ഥാന നേതാക്കളായ വി.മരുളീധരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, എം.എസ്.ശ്യാംകുമാര്‍, കെ.പി.ശ്രീശന്, രേണുകാ സുരേഷ്, കെ.പി.പ്രകാശ് ബാബു, പി.കെ.വേലായുധന്, കെ.രഞ്ജിത്ത്, എ.പി.ഗംഗാധരന്, എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്, കെ.രാധാകൃഷ്ണന്, കെ.രതീഷ്, കെ.എന്‍.വിനോദ് മാസ്റ്റര്‍, പൈലി വാത്യാട്ട്, വര്‍ക്കി വട്ടപ്പാറ തുടങ്ങി എന്‍ഡിഎ ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: