ചരിത്രത്തില്‍ നാളെ ഇങ്ങനേയും എഴുതപ്പെടാം, ആരും മുറിച്ചു കടക്കാത്ത സിപിഎമ്മിന്റെ കണ്ണൂരിലെ ചെങ്കോട്ട ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ആശിര്‍വാദത്തിലും ജന രക്ഷായാത്രയിലൂടെ കടന്നുപോയത് ഇന്നാണെന്ന്. ആയിരങ്ങളുടെ പോരാട്ട വീര്യമുള്ള മുദ്രാവാക്യങ്ങളില്‍ നാളിതുവരെ കേട്ട ചെങ്കൊടിപ്പാട്ടുകളുടെ അലയൊലികള്‍ ചിലമ്പി ഇടറിക്കാണണം.
ഇന്നുവരെ കേള്‍ക്കാത്തൊരു മറുവാക്കു കേട്ട് പാര്‍ട്ടി ഗ്രാമങ്ങളുടെ മണ്ണും മനസും നാളത്തെ പുതുയുഗപ്പിറവിയുടെ നാമ്പാണതെന്നറിഞ്ഞു ഹര്ഷപുളകിതമായിക്കാണണം. ആരും കവച്ചുവെക്കാത്ത തങ്ങളുടെ കോട്ടകൊത്തളങ്ങളെ ഹരിത-കുങ്കുമ വര്‍ണ്ണ പതാകകളേന്തിയ ആയിരക്കണക്കിനു ബിജെപി പ്രവര്‍ത്തകര്‍ പ്രകമ്പനമായി കടന്നു പോകുന്നത് ഉള്ക്കിടിലത്തോടെയാവണം സിപിഎംകാര്‍ നോക്കി നിന്നത്. നാളെ ചെങ്കൊടിക്കു പകരം കാവിക്കൊടിയായിരിക്കുമോ ഇവിടെ പാറിപ്പറക്കുകയെന്ന് അവര്‍ അറിയാതെപോലും തീര്ച്ചപ്പെടുത്തിയിട്ടുണ്ടാവുമോ.ഉണ്ടാവണം,ഉറപ്പ്.
ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍നിന്നും ആരംഭിച്ച ജന രക്ഷായാത്ര നാളെ മാറുന്ന കേരളത്തിന്റെ കുതിപ്പിനുള്ള മുന്നോടിയാണ്. എല്ലാവര്ക്കും ജീവിക്കണം എന്ന സര്‍വസാധാരണവും സാര്‍വജനീനവും വകഭേദങ്ങളുമില്ലാത്ത മുദ്രാവാക്യം കൂടുതല്‍ ജനകീയവും മഹത്തുമായ സന്ദേശവും കൂടെയാണ്.
ജിഹാദി-ചുവപ്പു ഭീകരതകള്‍ കൈകോര്‍ത്ത് കേരളത്തിന്റെ സമാധാനജീവിതത്തിനും ജീവനും വിലപേശുമ്പോള്‍ അതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ജനരക്ഷായാത്ര. ദേശദ്രോഹപരമായ കൊടും പാതകങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജിഹാദി ഗ്രൂപ്പുകളെ ന്യൂനപക്ഷത്തിന്റെയും മതേതരത്വത്തിന്റെയും പേരുപറഞ്ഞ് ഒപ്പം ചേര്‍ത്തു വിപ്ളവം പറയുന്ന സിപിഎം കേരളത്തെ പ്രാകൃതാവസ്ഥയിലേക്കു നയിക്കുകയാണ്. ലോകത്ത് കൊല്ലും കൊലയും ഏകാധിപത്യവുംകൊണ്ട് തകര്‍ന്ന കമ്മൂണിസത്തിന്റെ പ്രേതം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളീയരെ ഭയപ്പെടുത്തി ഭരിക്കുകയാണ്. കേരളത്തെ ശരിയാക്കും എന്നല്ല വോട്ടുചെയ്തവരെയും രാഷ്ട്രീയ എതിരാളികളേയും ശരിയാക്കുമെന്നാണോ ആരാച്ചാരെപ്പോലെ ഈ മുഖ്യമന്ത്രി പറയുന്നത്. ഇദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയോ സിപിഎമ്മിന്റെ മുഖ്യമന്ത്രിയോമാത്രമാണ്.
രാഷ്ട്രീയ എതിരാളികളെയും സിപിഎം അല്ലാത്തവരേയും ശത്രുക്കളായി കാണുകയും അത്തരക്കാരുടെ വീടുകളില്‍ മാറാതെ ഒന്നെങ്കിലുംവേണം കൊല്ലപ്പെടുന്നവര്‍ എന്ന ചെകുത്താന് നയമാണ് സിപിഎം കൈക്കൊള്ളുന്നത്. അതിന്റെ ആസൂത്രിത തട്ടകമാണ് കണ്ണൂരും ലോകത്തിന്റെ വെളിച്ചത്തില്‍നിന്നും മറച്ചുവെച്ച പാര്‍ട്ടിഗ്രാമങ്ങളും. നേതാക്കള്‍ക്കു അധികാരവും അവരുടെ കുടുംബങ്ങള്‍ക്കു സുഖജീവിതവും കിട്ടാനായി പാര്‍ട്ടിയുടെ അടിമകളായി തല്ലാനും കൊല്ലാനുമുള്ള ചാവേറുകളാണോ ഇവിടെ തങ്ങളെന്നു സ്വയം ചിന്തിക്കാനുംകൂടിയാണ് കൊലക്കത്തിയുടെ മൂര്‍ച്ച നോക്കുന്ന ആ തട്ടകത്തിലൂടെ കടലിരമ്പംപോലെ ജന രക്ഷായാത്ര കടന്നുപോകുന്നത്.
പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടിയത്. പിണറായി ഭരണത്തിന്റെ ആദ്യ പതിമൂന്നു മാസങ്ങളില്‍ 14 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്.പലതും നടന്നത് മുഖ്യമന്ത്രിയുടെ മൂക്കിനു കീഴെയാണ്. മുഖ്യമന്ത്രിയുടെ ജന്മ സ്ഥലവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലവുമായ ധര്‍മടത്തെ പിണറായി ഗ്രാമത്തില്‍ ജനങ്ങള്‍ക്കു സമാധാനമായി ജീവിക്കാന്‍ കഴിയുന്നില്ല. ഇതാരുടെ മുഖ്യമന്ത്രി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് ജന രക്ഷായാത്രയുടെ ഉദ്ഘാടന വേദിയില്‍ അമിത് ഷാ പറഞ്ഞു. കേരളത്തിലെ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയാണ്. കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റു മേധാവിത്വം അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.
അതുപോലെ ജിഹാദി ചുവപ്പു ഭീകരതയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. എതിര് രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും അത് അവസാനിപ്പിക്കണമെന്നും യോഗി പറഞ്ഞു. 17 ന് ജന രക്ഷായാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ പുതിയൊരു രാഷ്ട്രീയ വിവേകത്തിന്റെ വകതിരിവിനുള്ള പശ്ചാത്തലം കേരളത്തില്‍ രൂപപ്പെടും. പല പാര്‍ട്ടികളും പേരിന് യാത്രകള്‍ നടത്തിയിട്ടുണ്ട്. അത് തീരാന്‍വേണ്ടി മാത്രമുള്ള യാത്രകളായിരുന്നു.പക്ഷേ ഈ യാത്ര അവസാനിക്കുമ്പോള്‍ മറ്റൊന്നു തുടങ്ങും,ഉണരും.മാറ്റത്തിനു മാറി ചിന്തിക്കുന്ന കേരളത്തിന്റെ മനസാക്ഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: