കുന്നത്തൂര്‍:’രണിക്കാവിനും സിനിമാപറമ്പിനും മധ്യേ മണയ്ക്കാട്ട് മുക്കിലെ കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ വാഹനത്തിലെത്തിച്ചാണ് മാലിന്യം കനാലിലേക്ക് തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം ഒഴുക്കിയ നിലയില്‍ കാണപ്പെട്ടത്.
ജനവാസമേഖലയിലൂടെ കടന്നുപോകുന്ന ഈ കനാലില്‍ നിന്നുള്ള വെള്ളം കുടിവെള്ളമായും ഉപയോഗിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യത്തിനൊപ്പം ഇറച്ചിക്കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും കനാലില്‍ തള്ളുന്നത് പതിവാണ്. ബാര്‍ബര്‍ഷോപ്പുകളില്‍ നിന്നുള്ള മുടി ചാക്കുകളില്‍ കുത്തിനിറച്ച് തള്ളുന്നതും ഇവിടെ തന്നെ. തിരക്കേറിയ അടൂര്‍, കൊട്ടാരക്കര പാതയോരത്തെ മണയ്ക്കാട്ട് ജംഗ്ഷന് സമീപമാണ് കനാല്‍ സ്ഥിതി ചെയ്യുന്നത്.
കനാലിനോട് ചേര്‍ന്ന് നിരവധി വീടുകളും സ്ഥാപനങ്ങളുമാണുള്ളത്. മൂക്കുപൊത്താതെ ജനങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാനോ ഇതുവഴി സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മടങ്ങുന്നതല്ലാതെ തുടര്‍നടപടി ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: