കുന്നത്തൂര്‍: അധികൃതരുടെ അനാസ്ഥയില്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന കടപുഴ-നെല്‍പ്പുരക്കുന്ന് ബണ്ട് റോഡ് നിര്‍മ്മാണം ഒടുവില്‍ ആരംഭിച്ചു. 2015 ജൂലൈയില്‍ പെയ്ത ശക്തമായ മഴയിലാണ് ഈ റോഡിന്റെ പകുതിയിലധികം ഭാഗം കല്ലട ആറ്റില്ലേക്ക് ഇടിഞ്ഞുതാണത്.
പടിഞ്ഞാറെ കല്ലട ഗവണ്മെന്റ് സ്കൂളിനു സമീപത്താണ് റോഡ് ആറ്റിലേക്ക് ഇടിഞ്ഞുതാണത്. ബണ്ട് തകര്‍ന്ന് കല്ലടയാര്‍ ഗതി മാറി ഒഴുകുമോ എന്ന ആശങ്ക തന്നെ നിലനിന്നിരുന്നു. അധികൃതര്‍ പലതവണ വന്നുപോയെങ്കിലും ബണ്ട് നിര്‍മ്മാണം നീണ്ടുപോവുകയായിരുന്നു. താല്‍ക്കാലികമായി സഞ്ചാരം ഏര്‍പ്പെടുത്തിയ ഈ റോഡുവഴി ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നത്.
കടപുഴയില്‍ നിന്ന് നെല്‍പ്പുരക്കുന്ന് ജങ്ഷനില്‍ എത്തിച്ചേരുന്നതിന് മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് വേണ്ടതെങ്കില്‍ വലിയ വാഹനങ്ങള്‍ ഇപ്പോള്‍ ആറ് കിലോമീറ്റര്‍ ചുറ്റി ഉള്ളുരുപ്പില്‍ ജങ്ഷന് വഴിയാണ് നെല്പ്പുരക്കുന്നില് എത്തിയിരുന്നത്.
നാല്‍പ്പത് മീറ്ററോളം സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച ഇരുപത് ലക്ഷം രൂപാ ഉപയോഗിച്ച് തകര്‍ന്ന റോഡിന്റെ വശങ്ങള് പാറകൊണ്ട് കെട്ടി മണ്ണിട്ട് നിറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഈ പ്രവൃത്തി കഴിഞ്ഞാല്‍ ഉടന്‍ തന്നെ റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന. പ്രദേശത്ത് സംരക്ഷണത്തിനായി പുലിമുട്ട് നിര്‍മ്മിക്കാന്‍ ഉള്ള 90 ലക്ഷത്തിന്റെ പദ്ധതിയും ഫയലില്‍ ഉറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: