തിരുവനന്തപുരം: ജെഡിയു നേതാവും മുന്‍ മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള പ്രസിഡന്റായ സഹകരണ സംഘത്തില്‍ വിജിലന്‍സ് പരിശോധന. അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ എന്നീ ആരോപങ്ങളെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം മണക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് കേരളാ ടൂര്‍സ് ആന്‍ഡ് പില്ഗ്രിംസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 4458 എന്ന സ്ഥാപനത്തിലാണ് ഇന്നലെ വിജിലന്‍സ് പരിശോധന നടത്തിയത്.
വിനോദസഞ്ചാരങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സഹകരണ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് നാലു ടൂറുകളെങ്കിലും സുരേന്ദ്രപിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. വിനോദസഞ്ചാരത്തിന്റെ പേരില്‍ സാധാരണക്കാരില്‍ നിന്നു വന്‍ തുകയാണ് ഈടാക്കുന്നത്. ടൂര്‍ കഴിഞ്ഞാല്‍ യാത്ര നഷ്ടമാണെന്ന് കാട്ടി വ്യാജ രസീതുകള്‍ നല്കി വന്‍ തുകകള്‍ തട്ടിയെടുക്കുന്നതായാണ് പ്രധാന ആരോപണം. ചില യാത്രകള്‍ സഹകരണ സംഘം അറിയാതെ സംഘത്തിന്റെ പേരില്‍ നടത്തിയതായും ലഭിച്ച വരുമാനം സുരേന്ദ്രന്‍പിള്ള സ്വന്തമായി എടുത്തതായും ആരോപണമുണ്ട്. ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നതായി പറയപ്പെടുന്നു. കൂടാതെ സഹകരണ സംഘത്തിന്റെ രേഖകള്‍ മിക്കതും വ്യജമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഇതിനെതുടര്‍ന്നാണ് ദക്ഷിണ മേഖലാ സഹകരണ വിജിലന്‍സ് സംഘം സുരേന്ദ്രന്‍പിള്ളയുടെ സഹകരണസംഘത്തില്‍ പരിശോധന നടത്തിയത്. സഹകരണ സംഘത്തിലെ അക്കൗണ്ടുകളുടെയും ജീവനക്കാരുടെയും സംഘം നടത്തിവരുന്ന എംഡിഎസ് കുടിശികയുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘത്തിന് വിജിലന്‍സ് നോട്ടീസ് നല്കി. സഹകരണ സംഘത്തിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: