വിഴിഞ്ഞം: നഗരഹൃദയത്തിലും പരിസരങ്ങളിലും ബഹുനിലമന്ദിരങ്ങള്‍ ഉയരുമ്പോഴും സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ താളം തെറ്റുന്നു. പല കെട്ടിടങ്ങളുടേയും അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്ത കാലത്ത് അതീവസുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഉള്‍പ്പെടെ ഉണ്ടായ തീപിടിത്തം പോലും അധികാരികളുടെ കണ്ണ്തുറപ്പിച്ചിട്ടില്ല. നഗരത്തില്‍ പലഭാഗങ്ങളിലും തീപിടിത്തം തുടര്‍ക്കഥയാകുമ്പോഴും ശാശ്വതപരിഹാരം എന്നത് സ്വപ്നമായി മാറുന്നു.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് മുകളിലുള്ളവയ്ക്ക് അഗ്നിശമനസംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. ഇവ പരിശോധിച്ച ശേഷമാണ് കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിക്കുക. ഇവ ഓരോ വര്‍ഷവും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നെ അവ ശ്രദ്ധിക്കാറു പോലുമില്ല. അധികൃതരാകട്ടെ പരിശോധന നടത്താന്‍ മിനക്കെടാറുമില്ല.
നഗരഹൃദയത്തില്‍ തന്നെയുള്ള പല ബഹുനില മന്ദിരങ്ങളുടേയും അഗ്നിശമന ഉപകരണങ്ങള്‍ ഭൂരിഭാഗവും കാലപ്പഴക്കം സംഭവിച്ചവയാണ്. തുണിക്കടകളും സ്വര്‍ണക്കടകളും മാളുകളും തീയേറ്ററുകളും ആശുപത്രികളും ഹോട്ടലുകളും ബാങ്കുകളും പണമിടപാടുസ്ഥാപനങ്ങളും സെന്റട്രലൈസ്ഡ് എസിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സീലിംഗുകള്തെര്മോകോളും പ്ലാസ്റ്റിക്കും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ ഒരു തീപ്പൊരി മതി തന്നെ വലിയ അപകടത്തിന് കാരണമാകും.നഗരത്തിലെ വലിയ തുണിക്കടകള്‍, ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവയില്‍ ഏതുനിമിഷവും തീ പ്രത്യക്ഷപ്പെടാം. ആശുപത്രികളില്‍ പോലും അഗ്നിശമന ഉപകരണങ്ങള്‍ കാര്യക്ഷമമല്ല.
അഗ്നിശമന സഹായിയായ വാട്ടര്‍ ടാങ്കുകള്‍ പലതും ഒഴിഞ്ഞ അവസ്ഥയിലാണ്. ഫയര്‍എസ്റ്റിറ്റിംഗ്യൂഷറുകള്‍ പലതും റീഫില്ചെയ്യാത്തവയുമാണ്.തീയും പുകയും വന്നാല്‍ അടിക്കുവാനുള്ള അലാറമുകള്‍ പല സ്ഥാപനങ്ങളിലും നിശ്ചലമാണ്. ഹൈഡ്രന്റ് പൈപ്പുകള്‍ പൊട്ടിയതും ഉപയോശൂന്യവുമാണ്. തീപിടിത്തത്തിന്റെ ഘട്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യാനുദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള പമ്പുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവയുമായി ബന്ധപ്പെട്ട പെപ്പ്ലൈനുകളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കേണ്ട സ്വിച്ചുകള്‍ പോലും പ്രവര്‍ത്തനരഹിതമാണ്. പുതിയസംവിധാനമനുസരിച്ച് തീപിടിത്തം ഉണ്ടായാല്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് അഗ്നി സുരക്ഷാ ഉപകരണങ്ങള്‍. കാലപ്പഴക്കം കാരണം ആപല്‍ഘട്ടത്തില്‍ ഇവ പ്രവര്ത്തനസജ്ജമാകുമോഎന്ന് കണ്ടേ അറിയാനാകൂ.
എമര്‍ജന്‍സി പുറംവാതില്‍ ഇല്ലാത്ത സ്ഥാപനങ്ങളാണ് ഏറെയും. ഇത്തരം വാതിലുകളും പടികെട്ടുകളും ഉള്ളയിടത്താണ് പല സ്ഥാപനങ്ങളും സാധനങ്ങള്‍ കെട്ടുകെട്ടായി സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപകടമുണ്ടായാല്‍ പ്രധാനവഴിയിലൂടെ മാത്രമേ ആള്‍ക്കാര്‍ക്ക് പുറത്ത് കടക്കാനാകൂ എന്നത് രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ചിലയിടങ്ങളിലെ ഗോവണികള്ബലമില്ലാത്തതുമൂലം ഉപയോഗശൂന്യമാണ്. ഫയര്‍എസ്റ്റിറ്റിംഗ്യൂഷറുകള്‍ മിക്കവാറും വറ്റി വരണ്ട അവസ്ഥയിലാണ്. ഒരുസ്ഥാപനത്തിന് പ്രവര്‍ത്തിക്കുവാനുള്ള എന്‍ഒസി ലഭിക്കുവാന്‍ നിയമപരമായി ആവശ്യമുള്ള ഒരേ ഫയര്‍ ആന്റ്സേഫ്റ്റി ഉപകരണങ്ങള്‍ തന്നെ പല സ്ഥാപനങ്ങളിലും കാണിച്ച് എന്‍ഒസി വാങ്ങുന്നതും പതിവാണ്. ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വച്ച് ഡിപ്പാര്‍ട്ടുമെന്റിനെ കബളിപ്പിക്കുന്നതു പതിവാണ്. ജാഗ്രതയോടെ ഫയര്സേഫ്റ്റിഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിലും പ്രയോഗത്തില്‍ വരുത്തുന്നതിലും അഗ്നിശമനസേന വകുപ്പിനും വീഴ്ചപറ്റുന്നുണ്ട്.
ഉപകരണങ്ങള്‍ വാങ്ങുവാനുള്ള സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു മുതല്‍ ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്നതില്‍വരെ വകുപ്പിലും അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: