ന്യൂദല്‍ഹി: ചൈനയോടും പാക്കിസ്ഥാനോടും ഒരേ സമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ സജ്ജമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ.
രണ്ട് രാജ്യങ്ങളുടെയും വെല്ലുവിളികള്‍ നേരിടാന്‍ വ്യോമസേനക്ക് സാധിക്കും. പൂര്‍ണതോതിലുള്ള മിന്നലാക്രമണത്തിന് തയ്യാറാണ്. അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുകേന്ദ്രങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും തകര്‍ക്കാനും കഴിയും. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.
വ്യോമസേനക്ക് 42 സ്ക്വാഡ്രണ്‍ വിമാനങ്ങള്‍ ഇനിയും ആവശ്യമുണ്ട്. 2032ഓടെയെ ഇത് ലഭിക്കുകയുള്ളു. ദ്വിമുഖ യുദ്ധത്തിന് സാധിക്കില്ലെന്ന് ഇതിനര്‍ത്ഥമില്ല. വ്യോമസേമനാ ദിനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദ്വിമുഖ യുദ്ധത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോക്ലാം സംഘര്‍ഷം സംബന്ധിച്ച ചോദ്യത്തിന്, ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്വരയിലുണ്ടെന്നും പൂര്‍ണമായി പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായും ചൈനയുമായും ഒരേ സമയമുള്ള യുദ്ധത്തിന് തയ്യാറാകണമെന്ന് നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: