തിരുവനന്തപുരം: നഴ്സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ തള്ളി. അവസാനപ്രതീക്ഷ സര്ക്കാരിലര്പ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് നഴ്സുമാര്‍.
കുറഞ്ഞവേതനം 20,000 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്സ് അസോസിയേഷന് തള്ളിയത്. അടിസ്ഥാനശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്ധിപ്പിക്കാനാകൂ എന്ന് ലേബര്‍ കമ്മീഷണറുമായി നടന്ന ചര്‍ച്ചയില്‍ സംഘടന നിലപാടെടുത്തു. ഈ തീരുമാനം വേതന നിര്‍ണയ സമിതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ശമ്പളം വര്‍ധിപ്പിക്കാമെന്ന് മാനേജ്മെന്റുകള്‍ നിലപാടെടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിന്മേല് നഴ്സുമാര്‍ സമരം പിന്‍വലിച്ചു. ഇതില്‍ നിന്ന് വിഭിന്നമായി മാനേജ്മെന്റുകള്‍ നിലപാടെടുത്തതോടെ നഴ്സുമാര്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകും.
സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ മാനേജ്മെന്റുകള്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു. പിരിച്ചുവിടലും തരംതാഴ്ത്തലും അടക്കമുള്ള നടപടികള്‍ നഴ്സുമാരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. മാനേജ്മെന്റുകള്‍ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്ന ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം നിലനില്‍ക്കെയാണിത്.
ആശുപത്രി ഉടമകളുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇനി അവസാന പ്രതീക്ഷ സര്‍ക്കാരിലാണ്. അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്സുമാരുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: