ഈയിടെ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുവേദിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്രപരമായ സംഭവം” എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈ പ്രസ്താവന വെറും പുകഴ്ത്തലല്ലായിരുന്നു; ആത്മാര്‍ത്ഥതയോടെയുള്ള ഒന്നായിരുന്നു.
ഭാരതജനതയോട് പ്രത്യേകിച്ച് കേരളീയരോടുള്ള യഹൂദരുടെ (ഇസ്രയേലുകാരുടെ) കടപ്പാട് വിവരണാതീതമാണ്. സഹസ്രാബ്ദങ്ങള്മുന്പു മുതല്ക്കുള്ള കേരളീയരുടെ (മലയാളികളുടെ) അതിഥി ബഹുമാനവും, ഇതര മതസ്ഥരോടുള്ള സമഭാവനയും നേരിട്ട് അനുഭവിച്ച വിദേശ ജനതയായിരുന്നു യഹൂദര്‍. യഹൂദര്‍ ഭാരതത്തില്‍ അഭയാര്‍ത്ഥികളായി എത്തേണ്ടിവന്ന സാഹചര്യം ഇവിടെ വിവരിക്കുന്നില്ല.
വിദേശരാജ്യങ്ങളെ ഏറ്റവും ആകര്‍ഷിച്ച തുറമുഖം, ഭാരതത്തിന്റെ പശ്ചിമ-തെക്കുള്ള കൊച്ചി തുറമുഖമായിരുന്നു. അക്കാരണത്താല്‍ ആ തുറമുഖ പ്രദേശത്ത് (കായലിന് പടിഞ്ഞാറും കടലിനു കിഴക്കു പ്രദേശത്തുമുള്ള) ആയിരത്തില്‍പരം യഹൂദര്‍ വ്യാപാരത്തിലേര്പ്പെട്ട് ഉന്നതജീവിതം നയിച്ചിരുന്നു. സുഗന്ധവ്യഞ്ജന വ്യാപാരം ഏറെ നടന്നിരുന്ന പ്രദേശത്തിന് ‘ജ്യൂ ടൗണ്‍’ എന്നു പേരുലഭിക്കുവാനുള്ള കാരണം, ജൂതവ്യാപാരികളുടെ ആ പ്രദേശത്തെ സാന്നിദ്ധ്യമായിരുന്നു. ഇന്ന് ഭാരതത്തില്‍ വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളുടെ ആകര്‍ഷണ കേന്ദ്രമാണ്, ജ്യൂടൗണില്‍ സ്ഥിതിചെയ്യുന്ന ‘സിനഗോഗ്'(ദേവാലയം).
കൊച്ചി എന്ന പേര് ലഭിച്ചത് ജൂതബന്ധത്തില് നിന്നാണ്. ജൂതര്‍ ‘കോച്ചാ’ എന്ന പേരിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറിയപ്പെട്ടിരുന്നത്. ആ ‘കോച്ച’കള്‍ വസിച്ചിരുന്ന പ്രദേശം പിന്നീട്, ‘കൊച്ചി’ എന്നറിയപ്പെടാന്‍ തുടങ്ങി. ”A Thesis on the Origin of the placename Cochin” എന്ന തന്റെ സുദീര്‍ഘ പ്രബന്ധത്തിലൂടെ ഡോ. പി.കെ. പീതാംബരന് സമര്ത്ഥിച്ചതാണിത്. ആ കൊച്ചിയില്‍ 1944 ല്‍ ജനിച്ച്, അവിടെ വളര്‍ന്ന്, ബാങ്ക് സേവനക്കാരനായ ഈ കത്തെഴുതുന്നയാളുടെ സന്തോഷം വാനയക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
യേശുദാസിനെ ഗുരുവായൂരിലും പ്രവേശിപ്പിക്കണം
ഗാനഗന്ധര്വന് യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അനുമതി നല്കിയ ക്ഷേത്രഭരണസമിതിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തണമെന്ന ആഗ്രഹം വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് ഇതുവരെ അതിന് അവസരം ലഭിച്ചിട്ടില്ല. ശബരിമല അയ്യപ്പക്ഷേത്രത്തിലും, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും മുടങ്ങാതെ ആരാധന നടത്താറുള്ള യേശുദാസിനെ എന്തുകൊണ്ടാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കാത്തത്?
ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുകയും, ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഈ മഹാഗായകന് ഗുരുവായൂരില്‍ പ്രവേശനം നല്‍കണമെന്നാണ് ഭൂരിഭാഗം ഹൈന്ദവരും മറ്റു മതവിശ്വാസികളും ആശിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രഭാരവാഹികളും ഹൈന്ദവമതാചാര്യന്മാരും ഇക്കാര്യം എത്രയും വേഗം പരിഗണിക്കേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂവണിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
കണ്ണോളി സുനില്‍,
തേലപ്പിള്ളി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: