ചേര്‍ത്തല: കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. ദിവസങ്ങളായി തുടരുന്ന ജലനഷ്ടം കണ്ടിട്ടും കണ്ണടച്ച് അധികൃതര്‍. കോടതി കവലയ്ക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
വാട്ടര്‍ അതോറിറ്റിയില്‍ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പ്രതിദിനം പാഴാകുന്നത്. പരന്നൊഴുകുന്ന വെള്ളം കെട്ടി നില്‍ക്കുന്നത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നു.
വെള്ളക്കെട്ട് അറിയാതെ പാഞ്ഞു വരുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടി ചെളി തെറിക്കുന്നത് യാത്രക്കാരുടെ ദേഹത്താണ് പതിക്കുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്ത് രൂപംകൊണ്ട കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായി. റോഡിന്റെ അരികിലൂടെ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീഴുന്നത്. ഇന്നലെ രാവിലെ കുഴിയില്‍ തട്ടി വീണ കാല് നടയാത്രക്കാരികളെ വ്യാപാരിയും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
എതിരെ വന്ന വാഹനത്തിന് കടന്നു പോകാനായി റോഡിന് അരികിലേയ്ക്ക് ചേര്‍ക്കുന്നതിനിടെ കാറും കുഴിയില്‍ താഴ്ന്നിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത അധികാരികളുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: