നവി മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങള്‍ ഇന്ന് ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. വൈകിട്ട് അഞ്ചിന് ആദ്യമത്സരത്തില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിയുമായി മാറ്റുരയ്ക്കും.
ഓഷ്യനിയ മേഖലയില്‍ നിന്നാണ് ന്യൂസിലാന്‍ഡ് ലോകകപ്പിന് എത്തുന്നത്. പരിശീലന മത്സരങ്ങളില്‍ ബ്രസീലിനോടും ഇംഗ്ലണ്ടിനോടും തോറ്റ അവര്‍ക്ക് തുര്‍ക്കിയെ തളയ്ക്കാന്‍ കഠിന പ്രയത്നം നടത്തേണ്ടിവരും.പ്രതിരോധമാണ് പ്രശ്നം. ബ്രസീലിനും ഇംഗ്ലണ്ടിനുമെതിരെ പ്രതിരോധം ദുര്‍ബലമായി. പ്രതിരോധം മെച്ചപ്പെടുത്തിയാലെ വിജയിക്കാനാകൂയെന്ന് കോച്ച് ഡാനീയല്‍ ഹേ പറഞ്ഞു. ക്യാപ്റ്റന്‍ മാക്സ് മാറ്റ നയിക്കുന്ന മുന്നേറ്റനിര ശക്തമാണ്.
പ്രതിരോധ നിരയും മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നാലേ വിജയം എത്തിപ്പിടിക്കാനാകൂ.
ഇത് എട്ടാം തവണയാണ് ന്യൂസിലാന്‍ഡ് ലോകകപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചിലിയില്‍ നടന്ന ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.
തുര്‍ക്കി ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ മത്സരിക്കാനിറങ്ങുന്നത്. ശക്തരായ ഒരുകൂട്ടം കളിക്കാരടങ്ങുന്ന ടീമാണവര്‍. ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളും ശാരീരിക ക്ഷമതയില്‍ ഞങ്ങളെക്കാള്‍ മുന്നിലാണ്്. എന്നാല്‍ കഴിവുളള ഒരുപറ്റം കളിക്കാര്‍ ടീമിലുണ്ട്. ഇവര്‍ ഈ ന്യൂനത പരിഹരിച്ച് ടീമിന് വിജയം സമ്മാനിക്കുമെന്ന് കോച്ച് മെഹ്മത് ഹാസിയോഗ്ളു പറഞ്ഞു. യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നതോടെയാണ് അവര്‍ക്ക് ലോകകപ്പിന് ടിക്കറ്റ് ലഭിച്ചത്.
ഇതിന് മുമ്പ് രണ്ടുതവണ ലോകകപ്പില്‍ മത്സരിച്ചു. 2005 ല്‍ പെറുവില്‍ സെമിയിലെത്തി. എന്നാല്‍ ബ്രസീലിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിച്ച ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോടും പരാജയപ്പെട്ടു -ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്. നാലു വര്‍ഷത്തിനുശേഷം നൈജീരിയയില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: