ന്യൂദല്‍ഹി: ആറ് ഭൂഖണ്ഡങ്ങള്‍, 24 രാജ്യങ്ങള്‍, അഞ്ഞൂറിലേറെ താരങ്ങള്‍, ആറ് േവദികള്‍, 52 കളികള്‍… രാജ്യം കണ്ണും കാതുമോര്ക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്.
ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍. 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഫൈനല്‍. ഗ്രൂപ്പ് ഘട്ടം തീരും വരെ ദിവസവും നാല് കളികള്‍. ലോകകപ്പിന്റെ ചരിത്രത്തിലെ 17-ാം ചാമ്പ്യന്‍ഷിപ്പാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിവിഐപികള്‍ എത്തുമെന്നാണ് കരുതുന്നത്.
ഭാവിയിലെ മെസിയും നെയ്മറുമൊക്കെയായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന പ്രതിഭാധനരായ താരങ്ങളുടെ മാന്ത്രിക പ്രകടനം നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കൈവന്നിരിക്കുന്നത്. ബ്രസീലിന്റെ ലിങ്കണ്, സ്പെയിനിന്റെ ആബെല്‍ റൂയിസ്, ഇംഗ്ലണ്ടിന്റെ ജെയ്ഡണ്‍ സാഞ്ചോ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളാണ് ഇന്ത്യയില്‍ പന്തുതട്ടാനെത്തിയിട്ടുള്ളത്. എന്നാല്‍ ചില സൂപ്പര്‍താരങ്ങളുടെ അഭാവം ചാമ്പ്യന്‍ഷിപ്പിന്റെ നഷ്ടമാണ്. അതില്‍ പ്രധാനി ബ്രസീലിന്റെ അത്ഭുതബാലന് വിനീഷ്യസ് ജൂനിയര്‍. നിലവിലെ ക്ലബ് ഫ്ളെമംഗോ അനുമതി നിഷേധിച്ചതാണ് വിനീഷ്യസിന് വിനയായത്. മറ്റൊരു താരം സ്പെയിനിന്റെ സാന്ദ്രോ ഒറിയാനോയാണ്. പരിക്കാണ് ഈ താരത്തിന് പ്രശ്നമായത്.
ഇന്ന് ദല്‍ഹിയിലെ ആദ്യ പോരാട്ടത്തില്‍ വൈകിട്ട് അഞ്ചിന് ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന ഘാന ലാറ്റിനമേരിക്കന്‍ കേളീശൈലിയുടെ വക്താക്കളായ കൊളംബിയയെ നേരിടുമ്പോള്‍ മുംബൈയില്‍ ഓഷ്യാന മേഖലയിലെ ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ് യൂറോ 2017ലെ സെമിഫൈനലിസ്റ്റുകള്‍ തുര്‍ക്കിയെ നേരിടും. ആതിഥേയരായ ഇന്ത്യ എട്ട് മണിക്ക് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു മൈതാനത്തിറങ്ങും. 17 ലോകകപ്പിന്റെ ചരിത്രത്തില്‍ 16-ാം തവണ എത്തുന്ന അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഗോവയിലെ ഫട്ടോര്‍ദ, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍, ഗുവാഹത്തിയിെല ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയം, ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിവയാണ് സാള്‍ട്ട്ലേക്കിന് പുറമെ വേദികള്‍.
14ന് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ആറ് ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറം. ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ പ്രീ ക്വാര്‍ട്ടര്‍, 21, 22 തീയതികളില്‍ ക്വാര്‍ട്ടര്‍, 25ന് സെമി, 28ന് ഫൈനല്‍.
ഇന്ത്യ ഇന്നിറങ്ങും
ചരിത്രവും ഇന്ത്യയും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫുട്ബോള്‍ ലോകകപ്പിലെ പ്രാതിനിധ്യമെന്ന ഇന്ത്യന്‍ സ്വപ്നം ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൗമാരപ്പടയ്ക്കു മുന്നില്‍ യാഥാര്‍ത്ഥ്യമാകും. ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ അവസരം ലഭിച്ച ഇന്ത്യക്ക് ആദ്യ എതിരാളി കരുത്തരായ അമേരിക്ക. രാത്രി എട്ടിനാണ് മത്സരം.
പൊരുതിക്കയറാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യയുടെ കൈമുതല്‍. അതിനു പിന്‍ബലമേകി തയാറെടുപ്പുകളുടെ നേര്‍ക്കാഴ്ച. 2015 മുതല്‍ ടീം വിദേശ പര്യടനങ്ങളിലായിരുന്നു. സ്പെയിന്, ദുബായ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ജര്‍മനി, മെക്സിക്കോ എന്നിവിടങ്ങളില്‍ സന്നാഹ മത്സരങ്ങളില്‍ പങ്കെടുത്തു. സ്വന്തം മണ്ണിലും നിരവധി മത്സരങ്ങള്‍ കളിച്ചു.
മെക്സിക്കോയിലും കൊളംബിയയിലും പരാജയപ്പെട്ടെങ്കിലും ചിലിയെ സമനിലയില്‍ പിടിച്ചു. കഴിഞ്ഞ ദിവസം മഡ്ഗാവില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മൗറീഷ്യസിനെ 3-0ന് തോല്‍പ്പിച്ചതോടെ ടീമിന്റെ ആത്മവിശ്വാസമുയര്‍ന്നു. എങ്കിലും അമേരിക്കയെ തോല്‍പ്പിക്കാമെന്ന വീരവാദമൊന്നും ഇന്ത്യ മുഴക്കിയിട്ടില്ല. അവര്‍ക്കെതിരെ സമനില നേടിയാല്‍ പോലും അത് വിജയത്തിനു തുല്യം.
മണിപ്പൂരുകാരന്‍ പ്ലേമേക്കര്‍ അമര്‍ജിത് സിങ് കിയാമാണ് ഇന്ത്യയുടെ നായകന്. കിയാമിനു പുറമെ മണിപ്പൂരില്‍ നിന്ന് ഏഴ് പേര് കൂടിയുണ്ട്. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്, മധ്യനിരക്കാരന് സുരേഷ് സിങ് വാങ്ജാം, ജീക്സണ് സിങ് തൗങ്ജാം, ഖുമാന്തെം നിന്‍തോയിംഗാന്‍ബ മീട്ടെയ്, നോങ്ദാംബ നവോനം, മുഹമ്മദ് ഷാജഹാന്, സ്ട്രൈക്കര്‍ അനികേത് യാദവ് എന്നിവര്‍ ഇന്ത്യയുടെ മറ്റ് മണിപ്പൂരി മുത്തുകള്‍. തൃശൂരുകാരന് കെ.പി. രാഹുലാണ് ടീമിലെ ഏക ഇന്ത്യന്‍ മലയാളി. ഇന്ന് ആദ്യ ഇലവനില്‍ രാഹുല്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്. പകരക്കാരനായാകും കളത്തിലെത്തുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട സിക്കിം സ്വദേശി കോമള്‍ തട്ടാലാണ് മറ്റൊരു സൂപ്പര്‍താരം.
ധീരജിനു പുറമെ രണ്ട് ഗോള്‍കീപ്പര്‍മാര്‍ കൂടി ടീമിലുണ്ട്. കാനഡയില്‍ ജനിച്ച് ടൊറന്റോ എഫ്സി അക്കാദമിയിലൂടെ എത്തിയ സണ്ണി ധലിവാല്‍, പഞ്ചാബില്‍ നിന്നുള്ള പ്രഭു സുഖാന്‍ സിങ്ഗില്‍ എന്നിവര്‍ മറ്റ് ഗോളിമാര്‍. പ്രതിരോധത്തില്‍ ബോറിസ് സിങ് താങ്ജാം, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്, ജിതേന്ദ്ര സിങ് എന്നിവര്‍ ആദ്യ ഇലവനിലുണ്ടായേക്കും. അമേരിക്കന്‍ പൗരത്വമുള്ള അമിത് ദേശ്പാണ്ഡെ, കര്‍ണ്ണാടക സ്വദേശി ഹെന്റി ആന്റണി എന്നിവര്‍ക്ക് പകരക്കാരുടെ ബെഞ്ചിലാകും സ്ഥാനമെന്നാണ് കരുതുന്നത്.
മധ്യനിരയില്‍ നായകന് അമര്‍ജിത്താണ് പ്ലേമേക്കര്‍ റോളില്‍. സുരേഷ് സിങ്, നിന്തോയിങ്ബെ മീട്ടേയി എന്നിവര്‍ക്കും അവസരം ലഭിക്കും. മുന്നേറ്റത്തില്‍ വിങ്ങര്‍മാരായ കോമള്‍ തട്ടാല്‍, അഭിജിത്ത് സര്‍ക്കാര്‍ എന്നിവര്‍ ഇറങ്ങും. സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളില്‍ അനികേത് ജാദവായിരിക്കും. പോര്‍ച്ചുഗല്‍ മുന്‍ ദേശീയ താരം ലൂയി നോര്ട്ടന് ഡി മാറ്റോസിന്റെ ശിക്ഷണത്തില്‍ കഠിന പരിശീലനത്തിനു ശേഷമാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. 4-3-3 ശൈലിയിലാകും പൊരുതുക.
1985-ല്‍ തുടങ്ങിയ ലോകകപ്പില്‍ ഒരിക്കല്‍ മാത്രം പങ്കെടുത്തിട്ടില്ല അമേരിക്കക്കാര്‍. മുന്‍പ് നടന്ന 16 ലോകകപ്പുകളില്‍ 15 എണ്ണത്തിലും കളിച്ചിട്ടുണ്ട് യുഎസ്എ. 2013ലെ യുഎഇ ലോകകപ്പിലാണ് അവര്‍ യോഗ്യത നേടാതിരുന്നത്. എന്നാല്‍, ഒരിക്കല്‍ പോലും കിരീടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 1999-ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കളിച്ചതാണ് ഏറ്റവും മികച്ച നേട്ടം. ഇത്തവണ അവര്‍ ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
നിരവധി മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയസമ്പത്ത് തന്നെയാണ് അമേരിക്കയുടെ കരുത്ത്.
ശക്തമായ ആക്രമണ നിരയുമായി എത്തുന്ന ടീമുകള്‍ക്ക് മുന്നില്‍ പാളിപ്പോകുന്ന പ്രതിരോധം തലവേദനയാണ്. മിഡ്ഫീല്‍ഡര്‍ ക്രിസ് ഡര്‍കിന്‍, ഗോള്‍ കീപ്പര്‍ ജസ്റ്റിന് ഗാര്‍സസ്, പ്രതിരോധനിരയിലെ ജയ്ലിന്‍ ലിന്‍ഡ്സെ, ജെയിംസ് സാന്‍ഡ്സ്, മുന്നേറ്റത്തിലെ ജോഷ് സാര്‍ജന്റ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: