കോട്ടയം: ഡിറ്റിപിസി സഞ്ചാരികളെ കബളിപ്പിക്കുന്നതായി ആക്ഷേപം. മണിക്കൂര്‍ കണക്കിന് ബോട്ട് വാടകയ്ക്ക് എടുക്കുന്ന വിനോദ സഞ്ചാരികളാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ തട്ടിപ്പിന് ഇരയാകുന്നത്. മണിക്കൂറിന് 600 രൂപ വാടകയാണ് ബോട്ടിന് ഡിറ്റിപിസി ഈടാക്കുന്നത്. ഡ്രൈവര്‍ക്കും സഹായിക്കും ബാറ്റ ഇനത്തില്‍ 500 രൂപയും നല്‍കണം. ബോട്ട് മന്ദഗതിയില്‍ ഓടിച്ച് അധികദൂരം പോകാതെ മണിക്കൂര്‍ കണക്കിന് വാടക വാങ്ങിയാണ് ഡിറ്റിപിസിയുടെ തട്ടിപ്പ്. ദൂരം കുറയ്ക്കുന്നതിലൂടെ ഇന്ധനവും അതിലൂടെ ചെലവും കുറയ്ക്കാനാകും.
കോടിമതയില്‍നിന്നും ആലപ്പുഴ എത്താന്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിന് രണ്ടര മണിക്കൂര്‍ സമയം മതി. നിരവധി ജെട്ടികളില്‍ അടുപ്പിച്ച് ആളുകള്‍ കയറിയിറങ്ങി യാത്ര തുടരുന്ന ബോട്ടിനുപോലും ആലപ്പുഴയിലെത്താന്‍ രണ്ടര മണിക്കൂര്‍ മാത്രം മതി. എന്നാല്‍ രണ്ടര മണിക്കൂര്‍ കൊണ്ട് വേമ്പനാട്ട് കായലില്‍ പോലും ഡിറ്റിപിസിയുടെ ബോട്ടെത്തില്ല. കായല്‍ കാണണമെന്ന് ആഗ്രഹമുള്ള യാത്രികര്‍ ബോട്ടിന് കൂടുതല്‍ മണിക്കൂറിനുള്ള വാടക നല്‍കേണ്ടിവരും. അല്ലാത്ത യാത്രികര്‍ തന്റെ സ്വപ്നങ്ങള്‍ മനസ്സിലൊളിപ്പിച്ച് ആര്ബ്ലോക്കില്നിന്നും തിരികെ കോടിമതയിലേക്ക് യാത്രതിരിക്കേണ്ടിവരും.
യാത്രാബോട്ടില്‍ കോടിമതയില്‍നിന്നും ആലപ്പുഴവരെ ഒരാള്‍ക്ക് 18 രുപയാണ് ടിക്കറ്റ് നിരക്ക്. പൂര്‍ണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയാകും നല്‍കുക. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും ബോട്ട് കടന്നു പോകുന്നുമുണ്ട്. വിജനമായ കായല്‍ തുരുത്തുകളും തെങ്ങിന് തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണനുമാകും. കോടിമതയില്‍ നിന്നും രാവിലെ 6.45, 11.30, 1.30, 5.15 എന്നീ സമയങ്ങളില്‍ ആലപ്പുഴയ്ക്ക് ബോട്ട് സര്‍വ്വീസ് ഉണ്ട്. ആലപ്പുഴയില്‍ നിന്നും രാവിലെ 7.30, 9.35, 11.30, 2.30, 5.15 എന്നി സമയങ്ങളില്‍ കോട്ടയത്തേയ്ക്കും യാത്രാ ബോട്ടുണ്ട്.
ഭക്ഷണം അടക്കമുള്ള പാക്കേജുകള്‍ നല്കി യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഡിറ്റിപിസി പരിശ്രമിക്കുമ്പോഴും ചെറുമീനുകളെ കൊള്ളയടിക്കുന്ന നടപടി തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: