ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ യോഗം പ്രമേയം പാസാക്കി. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാര്‍ ടി.പി. മോഹനന്‍ദാസ് അവതരിപ്പിച്ച പ്രമേയത്തിന് ജോര്‍ജ് പുല്ലാട്ട് അനുവാദകനുമായിരുന്നു. 35 അംഗ കൗണ്‍സിലില്‍ ഐകകണ്ഠനയാണ് പ്രമേയം പാസാക്കിയത്. കേരള മുന്‍സിപ്പല്‍ ആക്ട് 1994 സെക്ഷന്‍ 48-ഉം ചട്ടം 6-ഉം പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.
വ്യക്തമായ രേഖകള്‍ ഹാജരാക്കിയിട്ടും സെക്രട്ടറി ബില്ലുകള്‍ പാസാക്കുന്നില്ല, സെക്രട്ടറി വീട്ടില്‍ കൊണ്ടുപോയ നഗരസഭാ ഓഫീസിലെ ഫര്‍ണിച്ചറുകളും ഫ്രിഡ്ജും തിരികെ എത്തിക്കണമെന്ന കൗണ്‍സില്‍ തീരുമാനത്തെ സെക്രട്ടറി അവഗണിച്ചു, നഗരസഭയുടെ വാഹനം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു, 10 ലക്ഷം രൂപക്ക് പുതിയ വണ്ടി മേടിക്കുന്നതിനു കൗണ്‍സില്‍ പാസാക്കിയിട്ടും സെക്രട്ടറി വാഹനം വാങ്ങാന്‍ തയ്യാറാകുന്നില്ല, സ്റ്റാന്‍ഡിങ് കമ്മറ്റിയോ കൗണ്‍സിലോ അറിയാതെ സെക്രട്ടറി സ്വന്തമായി തീരുമാനമെടുക്കുന്നു, മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് സ്വീകരിക്കുന്നതില്‍ സെക്രട്ടറി സഹകരിക്കുന്നില്ല, മുന്‍ സെക്രട്ടറിയുടെ കാലത്ത് നികുതിപിരിവില്‍ വീഴ്ച്ച വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടു ഉണ്ടായിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല എന്നീ ആരോപണങ്ങളാണ് പ്രമേയത്തിലൂടെ ഉന്നയിച്ചത്.
നഗരസഭാ ചെയര്മാന് ജയിംസ് പ്ലാക്കി തൊട്ടി അദ്ധ്യക്ഷനായി. കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്പേഴ്സന് റോസമ്മ സിബി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്മാന് ഗണേഷ് ഏറ്റുമാനൂര്‍, പി.എസ് വിനോദ്, അനീഷ് വി നാഥ്, ടോമി പുളിമാന്‍ തുണ്ടം, കുഞ്ഞുമോള്‍ മത്തായി തുടങ്ങിയവര്‍ പ്രമേയത്തെ ആനുകൂലിച്ചു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: