തിരുവനന്തപുരം: നോട്ട് നിരോധനത്തിനുശേഷം കേരളത്തിലെ വാണിജ്യബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ റിപ്പോര്‍ട്ട്. 1000, 500 രൂപയുടെ നോട്ടുകള്‍ 2016 നവംബര്‍ 8 ന് നിരോധിച്ച ശേഷം സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ ജൂണ്‍ വരെയുള്ള നിക്ഷേപം 4.15 ലക്ഷം കോടിരൂപയാണ്.
2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഒരുവര്‍ഷത്തിനിടെ നിക്ഷേപം 12 ശതമാനമാണ് വളര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയ നോട്ടുകള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തിനകത്തു നിന്നുള്ള നിക്ഷേപത്തില്‍ 15 ശതമാനം വളര്‍ച്ച ഉണ്ടായി. എന്നാല്‍ പ്രവാസിനിക്ഷേപം ഈ ഒരു വര്‍ഷത്തിനിടെ എട്ടുശതമാനം മാത്രമാണ് കൂടിയത്. 1.54 ലക്ഷം കോടിരൂപയാണ് പ്രവാസികളുടെ നിക്ഷേപമായി ബാങ്കുകളിലെത്തിയത്.
നിക്ഷേപം കൂടിയെങ്കിലും ആനുപാതികമായി വായ്പ നല്കാന് പല കാരണങ്ങളാല്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. നോട്ടുകള്‍ മാറി നല്കുന്നതില് മാത്രമായിരുന്നു ബാങ്കുകളുടെ പ്രധാന ശ്രദ്ധ. നോട്ടുനിരോധന കാലം ഉള്‍പ്പെടുന്ന പിന്നിട്ട മൂന്ന് പാദങ്ങളില്‍ (ഒമ്പതുമാസം) ബാങ്കുകളിലെ നിക്ഷേപം 35,358 കോടിരൂപ വര്‍ധിച്ചപ്പോള്‍ വായ്പയിലുണ്ടായ വര്‍ധന 12,332 കോടിരൂപ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1000, 500 നോട്ടുകള്‍ നിരോധിച്ച 2016 നവംബര്‍ 8 ന് തൊട്ടുമുമ്പുള്ള മൂന്നു മാസത്തില്‍ 65.53 ശതമാനമായിരുന്നു വായ്പ-നിക്ഷേപ അനുപാതം. ഇത് ഈ വര്‍ഷം മാര്‍ച്ചില്‍ 62.38 ശതമാനമായി. എന്നാല്‍ ഇത് ഉയര്‍ന്നു തുടങ്ങി. ജൂണില്‍ അവസാനിച്ച പാദത്തില്‍ 62.91 ശതമാനമായി മെച്ചപ്പെട്ടത് ശുഭലക്ഷണമാണ്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ രണ്ടുശതമാനം മാത്രം കുറവേയുള്ളൂ. വാണിജ്യബാങ്കുകളില്‍ നിന്ന് ചെറുകിട ഇടത്തരം വ്യവസായമേഖലയ്ക്കുള്ള വായ്പ നേരിയ തോതിലാണ് കുറഞ്ഞത്. 40,603 കോടി രൂപയില്‍ നിന്ന് 40,239 കോടിയായി. വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 11,105 കോടിരൂപയാണ്.
വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടം 1,181 കോടിയില്‍ നിന്ന് 1,518 കോടിയായി കൂടി.
സഹകരണബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ അനുപാതം 2.36 ശതമാനം കൂടി 69 ആയി. കേരളത്തിലെ ബാങ്കിംഗ് ഇടപാടില്‍ സഹകരണമേഖലയുടെ പങ്ക് 13 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: