അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കം മോഷണം പോയ കേസില്‍ അന്വേഷണച്ചുമതല ടെമ്പിള്‍ സ്ക്വാഡ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് കടലാസിലൊതുങ്ങി. മൂന്നാഴ്ചയായിട്ടും പോലീസ് ആസ്ഥാനത്തു നിന്ന് അന്വേഷണ സംഘത്തെ തീരുമാനിച്ചിട്ടില്ല.
സംയുക്ത കര്‍മ്മസമിതി നല്കിയ ഹര്‍ജി പരിഗണിച്ചാണ് സപ്തംബര്‍ 15ന് ജസ്റ്റിസ് എ. ഹരിപ്രസാദ് കേസിന്റെ അന്വേഷണച്ചുമതല സ്പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡിന് കൈമാറാന്‍ ഉത്തരവിട്ടത്. ഏപ്രില്‍ 19നാണ് ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായ വിവരം പുറംലോകം അറിയുന്നത്. തുടക്കത്തില്‍ അമ്പലപ്പുഴ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.
രണ്ടു കാണിക്കവഞ്ചികളില്‍ നിന്ന് പതക്കം കിട്ടിയെങ്കിലും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണമെന്ന് ആവശ്യവുമായി കര്‍മ്മസമിതി കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ടെമ്പിള്‍ സ്ക്വാഡിന് കൈമാറാന്‍ അമ്പലപ്പുഴ സിഐക്കും ഉത്തരവ് നല്‍കിയിരുന്നു.
കോടതി ഉത്തരവ് പുറത്തു വന്നെങ്കിലും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് തീരുമാനമാകേണ്ടത്. പ്രത്യേക ടീമിനെ നിയോഗിച്ചുള്ള ഉത്തരവും പിഎച്ച്ക്യൂവില് നിന്ന് പുറത്തിറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: