കൊച്ചി: നിയമവിരുദ്ധമാണ് നോക്കുകൂലിയെന്നു ദശാബ്ദങ്ങളായി ആവര്‍ത്തിച്ചിട്ടും ഇന്നും ഇതു തുടരുകയാണെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
ഹര്ജിക്കാരന് ക്രെയിന്‍ ഉപയോഗിക്കുന്നതു തടയുന്നുവെന്ന് ആരോപിച്ച് എഐടിയുസി, സിഐടിയു യൂണിയന്‍കാര്‍ക്കെതിരെ പരാതി നല്കിയാല് കാഞ്ഞിരപ്പള്ളി സി.ഐയും എസ്.ഐയും നടപടിയെടുത്ത് ഹൈക്കോടതിയെ അറിയിക്കണമെന്നു ഉത്തരവില്‍ പറയുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയെ ഇക്കാര്യവും അറിയിക്കണം.
ഉചിതമായ നടപടി ഹൈക്കോടതി സ്വീകരിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. യൂണിയനുകളുടെ ശക്തിക്കു മുന്നില്‍ സാധാരണക്കാരും വ്യാപാരികളും അനുഭവിക്കുന്ന യാതന ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇതു നിര്‍ദേശിക്കുന്നതെന്നും വിധിയില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ തടി വ്യാപാരി ഷാഹുല്‍ ഹമീദ് നോക്കുകൂലിക്കെതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
തടി കയറ്റാനും ഇറക്കാനം കൂലിനിശ്ചയിച്ച് യൂണിയന്‍കാരുമായി ഹര്ജിക്കാരന് കരാര്‍ ഉണ്ടാക്കി. ക്രെയിന്‍ ഉപയോഗിച്ചാണ് തടി കയറ്റുകയും ഇറക്കുകയും ചെയ്യുന്നതെങ്കില്‍ കൂലിയില്‍ ഇളവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്രെയിന്‍ ഉപയോഗിക്കുന്നതിനെ യൂണിയനുകള്‍ എതിര്‍ക്കുകയാണെന്നും തന്നെ ഭീഷണിപ്പെടുത്തി ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ക്രെയിന്‍ ഉപയോഗിച്ചാലും 25,000 രൂപ നോക്കുകൂലി നല്‍കേണ്ടി വരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
യൂണിയനുകള്‍ക്ക് ഹര്ജിക്കാരന് പണം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡും പാന്കാര്ഡുമൊക്കെയായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് മുഖേന പണം നല്‍കണം. ആദായ നികുതി നിയമത്തിലെ പുതിയ വ്യവസ്ഥയനുസരിച്ച് 10,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ മുഖേനയാകണം-ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: