പാനൂര്‍: ജനരക്ഷായാത്ര കൊട്ടയോടി വഴി കടന്നുപോയാല്‍ ബിജെപി നേതാക്കളുടെ ശവം വീഴുമെന്ന് സിപിഎം ഭീഷണി. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ നാട്ടില്‍ ജനരക്ഷായാത്രയുടെ ഭാഗമായി നാട്ടിയ പതാകങ്ങളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ച സിപിഎം സംഘം യാത്ര തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊട്ടയോടി, പാട്യം, പൂക്കോട്, പാറാല്‍ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പതാക കെട്ടിയിരുന്നു. ജനരക്ഷായാത്ര കടന്നുപോകുന്ന പ്രദേശമാണിത്. അലങ്കരിക്കുന്ന സമയത്തു തന്നെ സിപിഎം നേതാവ് അണ്ടര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പരസ്യമായി പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. യാത്ര കൊട്ടയോടി കടന്നു പോകില്ലെന്നും ഇതു പി.ജയരാജേട്ടന്റെ മണ്ണാണെന്നും ബിജെപി നേതാക്കളുടെ ശവം വീഴുമെന്നും നേതാക്കള്‍ ഭീഷണിയും മുഴക്കി. ആത്മസംയമനം പാലിച്ച് പ്രവര്‍ത്തകര്‍ പതാകകള്‍ കെട്ടി പോയതിനു ശേഷമാണ് നൂറോളം പതാകകളും തോരണങ്ങളും ഒരു സംഘം നശിപ്പിച്ചത്. വൈദ്യുത തൂണില്‍ സിപിഎം നേതാക്കളുടെ ഫോട്ടോയും മറ്റും പതിച്ച് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനും നീക്കം നടത്തി.
കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും കൈകൊളളാന്‍ തയ്യാറാകാതെ സിപിഎമ്മിനു വിടുപണി ചെയ്യുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പി.ജയരാജന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശമായ ഇവിടം പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ കേന്ദ്രമാണ്. ടിപി.ചന്ദ്രശേഖരന്, തൂണേരിയിലെ അസ്ലം എന്നിവരെയടക്കം നിരവധി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതളളിയ സംഘമാണ് പി.ജയരാജന്റെ വീടിനു പരിസരത്തെ പ്രവര്‍ത്തകര്‍. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ഒന്നാം ബലിദാനദിനത്തില്‍ പാനൂരില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു കല്ലെറിയുകയും അതിനു ശേഷം പാനൂര്‍ മേഖലയില്‍ ഏഴ് പേരുടെ ജീവന് സംഘര്‍ഷത്തില്‍ പൊലിയുകയും ചെയ്തിരുന്നു. സ്ഥിരമായി പാര്‍ട്ടി ക്രിമിനലുകള്‍ തമ്പടിക്കുന്ന ഓട്ടച്ചിമാക്കൂല്‍, കൊട്ടയോടി ഭാഗം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും ഭയമുളള പ്രദേശമാണ്. ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ ജനരക്ഷായാത്ര കടന്നു പോകുന്നത് ഈ വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: