ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ഉത്തേജക പാക്കേജ് സംബന്ധിച്ചെന്ന് സൂചന.
കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേശീയ അധ്യക്ഷനോട് ദല്‍ഹിയില്‍ അടിയന്തരമായി എത്താന്‍ മോദി നിര്‍ദ്ദേശിച്ചത്. മംഗലാപുരം വഴിയാണ് അമിത് ഷാ ദല്‍ഹിയിലേക്കു തിരിച്ചത്.
ദല്‍ഹിയിലെത്തിയ അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലെത്തി. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. രാജ്യത്തിന്റെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അടിയന്തര വിഷയത്തിനായാണ് ഇരുവരെയും പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
50,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വായ്പകള്‍ ഉദാരമാക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന ഉത്പാദക-നിര്‍മ്മാണ മേഖലകള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുക, ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് തുക നല്‍കുക എന്നിവ പാക്കേജിന്റെ ഭാഗമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: