കണ്ണൂര്‍: ജനരക്ഷാ യാത്രയ്ക്ക് ജില്ലയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും യാത്രയിലെ ജനപങ്കാളിത്തവും സംഘാദര്ശത്തിനു വേണ്ടി ജീവന് ത്യജിക്കേണ്ടി വന്ന ബലിദാനികളുടെ സ്വപ്നം സാക്ഷാത്ക്കാരമായി. പാവപ്പെട്ട സാധാരണക്കാരായ നിരവധി തൊഴിലാളി കുടുംബങ്ങളേയാണ് കഴിഞ്ഞ കാലങ്ങളില്‍ അധ്വാനിക്കുന്നവന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ കണ്ണൂര്‍ ജില്ലയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതിലേറെ പേര്‍ക്ക് വീടും സ്ഥാപനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ് ദേശീയ പ്രസ്ഥാനങ്ങളിലണി ചേര്‍ന്നു എന്ന ഒറ്റക്കാരണത്തലാണ് പലര്‍ക്കും ജീവന് നഷ്ടമായത്. വിപ്ലവ വീര്യം പാടി നടന്ന കയ്യൂരിന്റെയും കാവുമ്പായിയുടേയും മണ്ണില്‍ പോലും സംഘപ്രസ്ഥാനങ്ങളോടപ്പം ചേരാന്‍ ആളുകള്‍ മുന്നോട്ടു വരികയും കമ്മ്യൂണിസ്റ്റ് അപ്രമാദിത്വത്തിന്റെ പല കോട്ടകൊത്തളങ്ങളും തകര്‍ന്നടിയുകയും ചെയ്തതോടെയായിരുന്നു ഉന്മൂലനമെന്ന മാര്‍ക്സിയന്‍ ശൈലി ജില്ലയിലാകമാനം സിപിഎം വ്യാപിപ്പിച്ചത്.
1969 എപ്രില്‍ മാസം 28 ന് തന്റെ ഉപജീവന മാര്‍ഗ്ഗമായ തയ്യല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന സംഘപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ഭീകരത ജില്ലയില്‍ തുടക്കമിട്ടത്. ഇന്നത്തെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന് പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. പിന്നീട് പ്രതികളെ വെറുതെ വിട്ടെങ്കിലും ആ കൊലപാതകത്തിന്റെ ചോരക്കൊതി സമാനതകളില്ലാതെ ഇപ്പോഴും തുടരുകയാണ്.
സംഘശാഖയില്‍ കയറി സിപിഎം സംഘം വെട്ടിക്കൊന്ന പാനുണ്ട ചന്ദ്രനും യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററും, ബിജെപിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനും. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി എന്നീ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ടി..അശ്വിനി കുമാറും എബിവിപിയുടെ പ്രവര്‍ത്തകനായിരുന്ന സച്ചിന് ഗോപാലും രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സിപിഎം സംഘം ബോംബെറിഞ്ഞു കൊലപ്പെടുത്തിയ അമ്മുഅമ്മയും ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജും ഏറ്റവും ഒടുവില്‍ ഏതാനും മാസം മുമ്പ് രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവരെ ജിഹാദി-ചുവപ്പന്‍ ഭീകരതയുടെ ഇരകളാണ്.
എല്ലാ നഷ്ടപ്പെട്ടിട്ടും ആദര്‍ശ ബോധത്തിന്റെ ഹൃദയത്തിലെരിയുന്ന നെരിപ്പോടുമായി സംഘപ്രസ്ഥാനങ്ങള്‍ക്ക് വെളളവും വളവുമായി ബലിദാനകളുടെ പിന്‍ഗാമികളും അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി പതിനായിരക്കണക്കായ സഹപ്രവര്‍ത്തകരും നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ജനരക്ഷാ യാത്രയിലൂടെ വെളിപ്പെടുന്നത്. ഒപ്പം ബലിദാനികളുടെ ആഗ്രഹ സാക്ഷാത്കാരം കൂടിയായി മാറുകയാണ് യാത്രയുടെ വിജയം. ജിഹാദി-ചുകപ്പ് ഭീകരതയ്ക്കെതിരെ ശക്തമായ താക്കീതായും യാത്ര മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: