പിണറായി: ഇന്നലെ ജനരക്ഷായാത്ര കടന്ന് പോയ പിണറായിയില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിര്‍ബന്ധിച്ച് കടകളടപ്പിച്ചു. യാത്ര കടന്ന് പോകുന്ന ദിവസം കടകള്‍ തുറക്കരുതെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ തലേദിവസം തന്നെ കടകളില്‍ കയറി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ രാവിലെ കടതുറക്കാനെത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ആരെങ്കിലും കട തുറന്നാല്‍ ഇനിയൊരിക്കലും തുറക്കേണ്ടെന്നായിരുന്നു സിപിഎമ്മുകാരുടെ ഭീഷണി. ബിജെപിയുടെ ജനരക്ഷായാത്ര കടന്നുപോകുന്നതിന്റെ പേരില്‍ കടകളടപ്പിച്ചതില് പ്രദേശത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
യാത്ര കടന്ന് പോകുന്ന റോഡിന് സമീപം പോകുകയോ യാത്രയ്ക്ക് സ്വീകരണം നല്‍കുകയോ ചെയ്യരുതെന്ന് വീടുകള്‍ കയറി പ്രചാരണം നടത്തുകയും ചെയ്തു. റോഡിന് സമീപത്ത് ജനരക്ഷായാത്ര കാണാനെത്തിയവരെ സിപിഎം ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെക്കാതെ ആയിരങ്ങളാണ് പിണറായി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെത്തിച്ചേര്ന്നത്. സിപിഎം കേന്ദ്രങ്ങളിലുള്‍പ്പടെ പൂര്‍ണ്ണമായും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിരുന്നു. അമിത് ഷായ്ക്കും കുമ്മനം രാജശേഖരനും സ്വാഗതമോതുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ പാതയ്ക്കിരുവശത്തും സ്ഥാപിച്ചിരുന്നു.
കടകളടപ്പിച്ചും പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രദേശത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടില്‍ പ്രതിഷേധം ശക്തമാണ്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ നേര് ചിത്രമായി പിണറായിയിലെ സിപിഎമ്മിന്റെ ചെയ്തികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: