മമ്പറം: ജനരക്ഷായാത്രയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന് അമിത് ഷാ എത്താഞ്ഞത് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗമുള്ളതിനാലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അല്‍പ്പം വൈകിയാലും എത്തിച്ചേരാമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും കേരളാ ഘടകം അത് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നുവെന്നും കുമ്മനം അറിയിച്ചു. മമ്പറത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയിലെ സിപിമ്മിനെ നേരിടാന്‍ സാധാരണ പ്രവര്‍ത്തകര്‍ മാത്രം മതി. അതിന് കരുത്തുള്ളവരാണ് ഇവിടുത്തെ പ്രവര്‍ത്തകര്‍. കാറ്റും വെളിച്ചവും കടക്കാതെ സിപിഎം ഇരുമ്പു മറ തീര്‍ത്ത പ്രദേശങ്ങളില്‍ ജനാധിപത്യത്തിന്റെ വെളിച്ചവും മാനവികതയുടെ സ്നേഹവും എത്തിക്കാന്‍ ജനരക്ഷാ യാത്രയ്ക്കായി. സിപിഎം ഇറക്കിയ തിട്ടൂരം അനുസരിക്കാന്‍ കൂട്ടാക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ജനരക്ഷാ യാത്രയെ സ്വീകരിക്കാനെത്തിയത്.
നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കാന്‍ മാത്രമേ നേതാക്കള്‍ക്ക് ആയുള്ളൂ. വീടിന് പുറത്തിറങ്ങി ജാഥയെ സ്വീകരിക്കുന്ന ജനങ്ങളെ തടയാന്‍ അവര്‍ക്കായില്ല. അതോടെയാണ് പിണറായിയും കോടിയേരിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വിറളി പിടിച്ച് സമനില തെറ്റിയവരെപ്പോലെ പ്രതികരിക്കുന്നത്. ജനരക്ഷായാത്രയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച പിണറായിയിലെയും പയ്യന്നൂരെയും തലശ്ശേരിയിലേയും നാട്ടുകാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: