പുനലൂര്‍: കൊല്ലം-ചെങ്കോട്ട റയില്‍പാതയിലെ പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. തുരങ്കപാതകളും മലയോരവും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ മറികടന്നാണ് പ്രവര്‍ത്തനം. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാലതാമസത്തിനിടയിലും നിര്‍മ്മാണ പ്രവര്‍ത്തനം ഇവിടെ മുടങ്ങുന്നില്ല. മുന്‍നിശ്ചയിച്ച പ്രകാരം നവംബറില്‍ കമ്മീഷന് ചെയ്യാനാകും വിധമാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
പുനലൂര്‍ മുതല്‍ ഇടമണ്‍വരെ നീളുന്ന റെയില്‍വേ പാതയില്‍ കാര്യമായ വളവുകളോ തുരങ്കപാതകളോ കൂറ്റന്‍ പാലങ്ങളോ ഇല്ല. എന്നാല്‍ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെ നിരവധി വളവുകളും തുരങ്കപ്പാതയും പാലങ്ങളുമുണ്ട്. ഈ പ്രദേശത്തെ പശ്ചിമഘട്ടമെന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇവിടെ തെന്മല മുതല്‍ കഴുതുരുട്ടി വരെയുള്ള ഭാഗങ്ങളില്‍ മെറ്റല്‍ പാക്കിങ് പൂര്‍ത്തിയായി. ട്രാക്ക് ലിങ്കിങ് പണികളും പൂര്‍ത്തിയായി വരുന്നു. മൂന്നുതവണയാണ് മെറ്റല്‍ പാക്കിങ് നടത്തുക. എന്നാല്‍ ട്രാക്കിന് ഇരുഭാഗങ്ങളിലുമുള്ള മണ്‍കൂനകള്‍ ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. വനമേഖല ആയതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈഡ് ഭിത്തി കോണ്‍ക്രീറ്റിങ് തുടങ്ങിയിട്ടില്ല. മഴയില്‍ ഡ്രെയിനേജ് പണികളും തടസപ്പെട്ടു. ഇരുഭാഗങ്ങളിലെയും ഓടകളുടെ നിര്‍മാണം പാതിവഴിയില്‍ എത്തിയിട്ടുണ്ട്.
ഉപകരാറുകാര്‍ അനധികൃതമായി പാറപൊട്ടിക്കല്‍ നടത്തി പുറത്തുകൊടുക്കുന്നു എന്ന പരാതിയും ഇതിനിടെ ഉയര്‍ന്നുു. കുടിയൊഴിപ്പിക്കല്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഎസ്ടിയുടെ പേരില്‍ കരാറുകാരും ഉപകരാറുകാരുമായുള്ള തര്‍ക്കങ്ങളില്‍ നിര്‍മാണ ജോലികള്‍ മന്ദീഭവിച്ചിരുന്നു.
പശ്ചിമഘട്ട മേഖലയില്‍ ചെന്നൈ മുതല്‍ ഇടമണ്‍വരെ പാലങ്ങളുടെ നമ്പര്‍ ഇടല്, സിഗ്നല്‍ ലൈറ്റ്, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഇടമണ്‍ സ്റ്റേഷനിലെ അനധികൃത നിര്‍മാണം, മേല്‍ക്കൂര നിര്‍മാണം എന്നിവയൊക്കെ പൂര്‍ത്തീകരിക്കാന്‍ ഉള്ളവയാണ്. തെന്മല മുതല്‍ ന്യൂ ആര്യങ്കാവ് വരെയുള്ള കൂറ്റന്‍ വളവുകളുടെ മെറ്റലിങ് ജോലികള്‍ക്ക് കാലതാമസം നേരിടും.
പുനലൂരിനും ആര്യങ്കാവിനുമിടയില്‍ മാത്രം ചെറുതും വലുതുമായ അഞ്ചു തുരങ്കപാതകള്‍ ഉണ്ട്. ഇവക്കെല്ലാം കൂടി 2800 അടി നീളമുണ്ട്. നദികള്‍ക്ക് കുറുകെയുള്ള പാലങ്ങളുടെ വീതികൂട്ടലും മലനിരകള്‍ക്ക് ഇടയിലെ വീതികൂട്ടലുമൊക്കെ ഏറെ ദുര്‍ഘടം സൃഷ്ടിക്കുന്ന പണികള്‍ ആണ്.
കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റശേഷം ഫണ്ടിന്റെ അപര്യാപ്തതയോ കാലതാമസമോ നിര്‍മാണവസ്തുക്കളുടെ ലഭ്യതക്കുറവോ ഉണ്ടായിട്ടില്ല. കരാറുകാരും ഉപകരാറുകാരുമായുള്ള അസ്വാരസ്യങ്ങളും രാഷ്ട്രീയക്കാരുടെ കൈകടത്തലുകളും മാത്രമാണ് നിര്‍മാണത്തിന് പ്രതിബന്ധമായി നിലനിന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: