കൊല്ലം: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ താമസിക്കുന്നതിനിടയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ക്ലാപ്പന അര്‍ച്ചനയില്‍ സതീഷ്കുമാറിന്റെ മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ട് മാസത്തിനകം ധനസഹായം നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
ആഫ്റ്റര്‍ കെയര്‍ ഹോമിലെ ഗുരുതര വീഴ്ചയാണ് സംഭവത്തില്‍ ഉണ്ടായിട്ടുള്ളതെന്നും വീഴ്ചയുടെ ഉത്തരവാദിത്തം അനേ്വഷിച്ച് കണ്ടെത്തണമെന്നും കമ്മീഷന് സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കെയര്‍ഹോമിലെ ജീവനക്കാരുടെ പെരുമാറ്റവും ഇടപെടലും തൃപ്തികരമല്ലെന്ന പരാതി ന്യായാനുസരണം പരിശോധിച്ച് ശക്തമായ നടപടികള്‍ സമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ താമസിക്കുന്നതിനിടയിലാണ് ആത്മഹത്യ ചെയ്തത്. പീഡനക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായും പരാതിയില്‍ പറയുന്നു. കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ സാമൂഹ്യനീതി ഓഫീസറും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. 2016 ഡിസംബറില്‍ പ്രതി സൗദി അറേബ്യയിലേക്ക് കടന്നതായി പോലീസ് കമ്മീഷനെ അറിയിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിക്കും ഇന്റര്‍പോളിനും റെഡ്നോട്ടീസ് നല്‍കിയിട്ടുണ്ട്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന കുട്ടികളുടെ മാനസിക സ്ഥിതി മനസിലാക്കുന്നതിനുള്ള സാഹചര്യം സ്ഥാപനത്തില്‍ ലഭ്യമല്ലെന്നും കൗണ്‍സലറുടെ സേവനം ലഭ്യമല്ലെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
ആഫ്റ്റര്‍ കെയര്‍ ഹോമില്‍ മരിക്കുന്ന കുട്ടികളുടെ കുടുംബത്തിന് സഹായം നല്കാന് നിലവില്‍ പദ്ധതികള്‍ ഇല്ലെും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിനുശേഷം രണ്ട് കൗണ്‍സലര്‍മാരെയും മൂന്ന് കെയര്‍ടേക്കര്‍മാരെയും നിയമിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കുറവും സ്ഥിരം കൗണ്‍സലറുടെ അഭാവവും സ്ഥാപനത്തിന്റെ പരിമിതിയാണെങ്കില്‍ അവ പരിഹരിക്കാന്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്തു ചെയ്തെന്ന ചോദ്യം പ്രസക്തമാണെന്ന് കമ്മീഷന് ചോദിച്ചു. ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൗണ്‍സിലിങും സാന്ത്വനവും നല്‍കാനുള്ള ബാധ്യത സാമൂഹ്യ നീതി വകുപ്പിനുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: