കൊട്ടിയം: നവദീപ് പബ്ലിക് സ്ക്കൂളിന് സമീപം വഴിയാത്രക്കാരനെ ആക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ ഷാഡോ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഉമയനെല്ലൂര്‍ വടക്കുംകര കിഴക്കതില്‍ കല്ലുവിള വീട്ടില്‍ രതീഷ് എന്ന ധനില്‍കൃഷ്ണ(31), ഉമയനെല്ലൂര്‍ പുതുച്ചിറ ലക്ഷംവീട് നമ്പര്‍ 14-ല്‍ ഷാന്‍രാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 19ന് രാത്രി 11നാണ് നഗരത്തിലെ കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനായ മുഖത്തല ഡീസന്റ് ജങ്ഷനില്‍ സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി പ്രതികള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണും പണവും മറ്റും കവര്‍ന്നത്. സുനില്‍കുമാര്‍ കൊട്ടിയം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്, കൊല്ലം എസിപി ജോര്‍ജ്കോശി, കൊട്ടിയം ഇന്‍സ്പെക്ടര്‍ അജയനാഥ്, സിറ്റി ഷാഡോ എസ്ഐ വിപിന്‍കുമാര്‍, കൊട്ടിയം എസ്ഐ ബിജു, എഎസ്ഐ അഷറഫ്, ഷാന്‍സിങ് (സൈബര്‍ സെല്‍), ഷാഡോ പോലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്, പ്രശാന്ത്, രാജന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: