കൊല്ലം: ദളിത് സഹോദരന്മാരെ ക്രൂരമായി മര്‍ദിച്ച ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിനെതിരെ നടപടിയെടുക്കാതെ പോലീസ്. തൃക്കരുവയിലാണ് സഹോദരന്മാരായ ബിനുവിനും വിനീതിനും മാരകമായ മര്‍ദനമേറ്റത്. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിക്കുകയും കവിളെല്ല് തകര്‍ക്കുകയും ചെയ്തതായാണ് പരാതി. ചതയത്തിന്നാള് ഉച്ചയ്ക്കായിരുന്നു അക്രമം. സിപിഎമ്മില്‍ ചേരാത്തതിന്റെ പേരിലായിരുന്നു അക്രമമെന്ന് യുവാക്കളുടെ അമ്മ വാസന്തി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവോണത്തിന്റെ അന്ന് ഇതേ അക്രമികള്‍ മറ്റൊരു ദളിത് യുവാവായ ഷിബുവിനെ മര്‍ദിച്ചിരുന്നു. ഷിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയതും പ്രതികളെ സംബന്ധിച്ച് പോലീസില്‍ വിവരം അറിയിച്ചതും ബിനുവും വിനീതുമായിരുന്നു. ഇതും പകയ്ക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബിനുവിനെയും വിനീതിനെയും അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച തൃക്കരുവ വാര്‍ഡ് മെമ്പര്‍ ജെസ്സിയെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായാണ് ഇവര്‍ നേരിട്ടത്. മര്‍ദനത്തിനിരയായ സഹോദരങ്ങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്നുതന്നെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് വാസന്തിയും ഭര്‍ത്താവ് വിശ്വംഭരനും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുണ്ടറ മേഖല ദളിത് പീഡനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത രഘു പാണ്ഡവപുരം ചൂണ്ടിക്കാട്ടി. ദളിതരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അഞ്ചാലുംമൂട് സ്റ്റേഷനില്‍ ദളിത് യുവാക്കളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതും കിളികൊല്ലൂരില്‍ അര്‍ധരാത്രിയില്‍ വീട്ടില്‍ കടന്നുകയറി ഗൃഹനാഥനെ മര്‍ദിച്ചതും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: