കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍, കാര്‍ഷിക, വ്യവസായിക നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി.ശിവജി സുദര്ശന് ആവശ്യപ്പെട്ടു. തുല്യജോലിക്ക് തുല്യവേതനം, തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും എതിരെയുളള നിതിആയോഗിന്റെ നടപടികള്‍ പിന്‍വലിക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചിന്നക്കടയില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്‍ധന്‍ യോജന, മുദ്ര യോജന തുടങ്ങി 40 ഓളം പുതിയ പദ്ധതികളിലുടെ ഈ രാജ്യത്തെ സാധരണക്കാരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും ജീവിതത്തില്‍ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ബിഎംഎസ് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ തൊഴിലാളികളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് ചെറിയ തോതില്‍ പ്പോലും കോട്ടം തട്ടാതെ സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ ബിഎംഎസ് ശക്തമായി പ്രതികരിക്കും എന്നുള്ളതിന്റെ തെളിവാണ് ഈ സമരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിതിആയോഗില് കാര്‍ഷികമേഖലയിലെയും തൊഴിലാളി മേഖലയിലെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ 17ന് ബിഎംഎസ് നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരന് നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള, ഭാരവാഹികളായ എസ്. വാരിജാക്ഷന്‍, ആര്. രാധാകൃഷ്ണന്, ജെ. തങ്കരാജ്, ടി.ആര്. രമണന്, വി.വേണു, ലിസ്സി രാജേന്ദ്രന്, ബി.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: