വിഴിഞ്ഞം : ഉച്ചക്കട പയറ്റുവിള ജംഗ്ഷനു സമീപം കരയ്ക്കാട്ടുവിള വീട്ടില്‍ മണിക്കുട്ടന് എന്ന ബിജുകുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതി കോട്ടുകാല്‍ പുത്തളം വാലന്‍വിള അമ്പലംതട്ട് വീട്ടില്‍ പൊന്മാന്രാഹുല് എന്ന രാഹുല്‍രാജ് (23), ആറാം പ്രതി കോട്ടുകാല്‍ കുഴിവിളക്കോണം സീനായ് ലൂഥറന്‍ ചര്‍ച്ചിനു സമീപം വാറുവിള വീട്ടില്‍ കുക്കു എന്ന വിഷ്ണുമോഹന് (24), എട്ടാം പ്രതി അതിയന്നൂര്‍ ആറാലുംമൂട് മുസ്ലീം പള്ളിയ്ക്ക് എതിര്‍വശം രമാഗോകുലം വീട്ടില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റു 9 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മേയ് 8 ന് വൈകിട്ടോടെയാണ് മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ പ്രതികള്ബിജുകുമാറിനെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് സതീഷ്കുമാറിനെയും വളഞ്ഞിട്ട് ആക്രമിച്ച് ബിജുകുമാറിനെ കൊലപ്പെടുത്തിയത്. ഏഴ് പ്രതികളെ സംഭവത്തിന് അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് 7 പേരെ കൂടാതെ വാടക ഗുണ്ടകളായ മറ്റ് അഞ്ചു പേര് കൂടി കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു രണ്ട് പ്രതികള്‍ കൂടി പിടിയിലായെങ്കിലും ഇപ്പോള്‍ പിടിയിലായ മൂന്നു പേരും ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിഴിഞ്ഞം സിഐ എന്‍.ഷിബു, എഎസ്ഐ സനല്‍, സിപിഒ വിനയന് എന്നിവര്‍ തഞ്ചാവൂര്‍, കുംഭകോണം, നാഗര്‍ കോവില്‍ ,ഇടുക്കി, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എട്ടാംപ്രതി വിഷ്ണുവിന്റെ സ്ഥലം വില്പന നടത്തി പണം സ്വരൂപിക്കുന്നതിനായി പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തമ്പാനൂരില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐ എന്‍.ഷിബു, വിഴിഞ്ഞം പോര്‍ട്ട് ഡിറ്റാച്ച്മെന്റ് എസ്ഐ പ്രസാദ്, എഎസ്ഐ സനല്‍ എന്നിവരുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ ന്യൂതീയേറ്ററിന് സമീപത്ത് നിന്നും പ്രതികളെ കസ്റ്റയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: