ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം 5800 കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് 13ബാങ്കുകള്‍ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 5800 കമ്പനികള്‍, സംശയകരമായ 13,140 അക്കൗണ്ടുകളിലുടെ 4,574 കോടിയാണ് നിക്ഷേപിച്ചത്.
പിന്നീട് ഈ അക്കൗണ്ടുകളിലൂടെ 4,552 കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സംശയകരമായ ഇടപാടുകള്‍ നടന്ന 2,09,032 കമ്പനികളെക്കുറിച്ച് ബാങ്കുകള്‍ വിവരം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഈ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇത്തരത്തിലുള്ള കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഓരോ കമ്പനിക്കും 100 അക്കൗണ്ടിലേറെ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒരു കമ്പനിയുടെ 2,134 അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 300 മുതല്‍ 900 വരെ അക്കൗണ്ടുകള്‍ പല കമ്പനികള്‍ക്കുമുണ്ട്. നോട്ട് നിരോധനത്തിന് മുമ്പ് 2016 നവംബര്‍ എട്ട് വരെ ഈ കമ്പനികള്‍ക്കാകെ 22.05 കോടിയുടെ നിക്ഷേപമാണുണ്ടായിരുന്നത്. നവംബര്‍ ഒമ്പത് മുതലാണ് കമ്പനികളുടെ സംശയകരമായ അക്കൗണ്ടുകളിലൂടെ 4,573.57 കോടിരൂപയുടെ നിക്ഷേപം എത്തുകയും 4522 കോടി രൂപ പിന്‍വലിക്കുകയും ചെയ്തത്.
പല കമ്പനികള്‍ക്കും നെഗറ്റീവ് അക്കൗണ്ടാണ് ഉണ്ടായിരുന്നത്. സംശയകരമായ അക്കൗണ്ടുകളിലെ 2.5ശതമാനത്തിന്റെ വിവരംമാത്രമണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: