ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി, ബിഎസ്പി അംഗങ്ങളുടെ കയ്യാങ്കളിക്കിടെ സംവരണ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ നടപ്പ് സമ്മേളനത്തില്‍ പാസാകില്ലെന്ന് വ്യക്തമായി.
സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി/വര്‍ഗ ജീവനക്കാര്‍ക്ക് പ്രൊമോഷന് സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടന (117-ാം ഭേദഗതി) ബില്‍, 2012 അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ബഹളം തുടങ്ങിയത്. ബില്ലിനെ എതിര്‍ക്കുന്ന സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ശക്തമായി അനുകൂലിക്കുന്ന ബിഎസ്പി അംഗങ്ങളും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. നടുത്തളത്തിലേക്ക് പാഞ്ഞിറങ്ങിയ എസ്പി അംഗം നരേഷ് അഗര്‍വാളിനെ ബിഎസ്പി എംപി അവതാര്‍ സിംഗ് കരിംപുരി കോളറില്‍ പിടിച്ചു വലിച്ചു. തുടര്‍ന്ന് മറ്റ് ബിഎസ്പി അംഗങ്ങള്‍ ചേര്‍ന്ന് കരിംപുരിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷം തുടര്‍ന്നതോടെ മാര്‍ഷലുകളെ സഭയിലേക്ക് വിളിച്ചുവരുത്തി. ഇതിനിടയില്‍ പേഴ്സണല്‍ വകുപ്പ് സഹമന്ത്രി വി. നാരായണസ്വാമി ബില്‍ അവതരിപ്പിച്ചു. രാജ്യസഭയില്‍ കയ്യാങ്കളി അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സന്നിഹിതനായിരുന്നു.
പ്രൊമോഷനില്‍ സംവരണം അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളുമായി രാംഗോപാല്‍ യാദവ് അടക്കമുള്ള ആറ് എസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇവര്‍ പിന്നീട് ഭരണകക്ഷിയംഗങ്ങള്ക്കു നേരെയും പാഞ്ഞടുത്തു. ഇതിനിടയില്‍ പി.ജെ. കുര്യന്റെ കയ്യില്‍നിന്ന് ബില്ലുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ അഗര്‍വാള്‍ നടത്തിയ ശ്രമം മാര്‍ഷലുകള്‍ വിഫലമാക്കി. നാടകീയ രംഗങ്ങള്‍ക്കിടെ ബില്‍ അവതരിപ്പിച്ചയുടന്‍ ഡെപ്യൂട്ടി ചെയര്മാന് 2 മണിവരെ സഭ നിര്‍ത്തിവെച്ചു. ബില്ലിനെതിരെ രാജ്യസഭയില്‍ ഉയര്‍ന്ന പ്രതിഷേധം പരാമര്‍ശിക്കവെ എതിര്‍ക്കുന്നവരെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ബില്‍ നടപ്പ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഷിന്‍ഡെ ഇത് പറഞ്ഞത്. കോണ്‍ഗ്രസും ബിജെപിയും പാമ്പുകളാണെന്ന മായാവതിയുടെ പരാമര്‍ശത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്ന ബില്‍ വൈകിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യങ്ങളാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയെയും അലോസരപ്പെടുത്താതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. കല്ക്കരിയിടപാടില് ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജിക്കായി പതിവുപോലെ ബിജെപി അംഗങ്ങളും ബഹളത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: