ശിവകാശി: തെക്കന്‍ തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 56 ഓളം പേര് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഡസന്‍കണക്കിനാളുകള്‍ മരണത്തോടു മല്ലടിക്കുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം. കരിമരുന്നു നിര്‍മ്മാണങ്ങളുടെ സിരാകേന്ദ്രമായ ശിവകാശി മുതലപ്പെട്ടിയിലുള്ള ഓംശക്തി ഫയര്‍ വര്‍ക്സിലാണ് ഉച്ചക്ക് 12.15 ഓടെ അഗ്നിബാധയുണ്ടായത്. ദുരന്തം നടക്കുമ്പോള്‍ സ്ത്രീകളും കുട്ടുകളുമടക്കം 300 ഓളം പേര് ഇവിടെ ജോലിയിലുണ്ടായിരുന്നു. ഇവരില്‍ എത്രപേര്‍ രക്ഷപ്പെട്ടുവെന്ന് വ്യക്തമല്ല. തുടര്‍ച്ചയായ സ്ഥോടനങ്ങള്ക്കിടെ ഏറെ വൈകി മാത്രമാണ് തീപൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞത്. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നതിനാലും, പരിക്കേറ്റ പലരുടെയും നില ആതിവഗുരുതരമായ സാഹചര്യത്തിലും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ്, അഗ്നിശമന സേനാ വിഭാഗങ്ങള്‍ അറിയിച്ചു. സത്തൂര്‍, വിരുദുനഗര്‍, ശിവകാശി എന്നിവിടങ്ങളിലുള്ള ആശുപത്രികളിലാണ് പരിക്കേറ്റവരെ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയും മരിച്ചു.
ശിവകാശി മേഖലയിലെ ഏറ്റവും വലിയ കരിമരുന്ന് കേന്ദ്രങ്ങളില്‍ ഒന്നാണ് നാമാവശേഷമായത്. ഒട്ടേറെ മുറികളുള്ള പടക്കശാലയിലെ സര്‍വതും കത്തിനശിച്ചു. 20 ഓളം മുറികളില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ മിക്കവരും തൊഴിലാളികളാണ്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫാക്ടറി സങ്കേതത്തിലേക്ക് ഓടിക്കയറിയവരില്‍ ചിലരും അഗ്നിക്കിരയായതായി പോലീസ് വ്യക്തമാക്കി. ഫാന്‍സി കരിമരുന്നു പ്രയോഗങ്ങള്‍ക്കായി രാസവസ്തുക്കള്‍ സംയോജിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓംശക്തി കരിമരുന്നു ഫാക്ടറി പരിസരത്ത് സ്ഥിതിചെയ്തിരുന്ന 48 ഷെഡ്ഡുകളും കത്തിനശിച്ചു. കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീതിയില്‍ ഫാക്ടറിക്കുള്ളില്‍ കടക്കാന്‍ ആദ്യം പോലീസ്, അഗ്നിശമന വിഭാഗങ്ങളും മടിച്ചു.
വിശാലമായ ഫാക്ടറി വളപ്പിലെ സര്‍വതും ചാമ്പലായതിനാല്‍ അവശിഷ്ടങ്ങള്‍ നീക്കിയാല്‍ മാത്രമേ അത്യാഹിതത്തിന്റെ കൃത്യമായ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. പത്തോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും ചേര്‍ന്ന് മണിക്കുറുകള്‍ പാടുപെട്ടാണ് തീയണച്ചത്.
ദീപാവലി അടുത്തുവരുന്നതിനാല്‍ വന്‍തോതില്‍ പടക്കനിര്‍മ്മാണം നടക്കുന്നതിനിടെയാണ് ദുരന്തം. ഓംശക്തി ഫാക്ടറിയുടെ ഒരു മുറിയില്‍ സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ മറ്റ് മുറികളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു.
വര്ണ്ണപ്പടക്കങ്ങള്ക്കും മറ്റുമായി പലതരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ കനത്തശ്വാസം മുട്ടിക്കുന്ന പുകച്ചുരുളുകളാണ് ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്നത്. ഇതുമൂലം ഏറെവൈകിയാണ് ഫാക്ടറിയില്‍ കടക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. ഒന്നരകിലോമീറ്റര്‍ അകലെ വരെ കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നതു കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സീസണായതിനാല്‍ ഫാക്ടറിക്കുള്ളില്‍ തിരക്കുപിടിച്ച ജോലികളാണ് നടന്നിരുന്നതെന്ന് വിരുദുനഗര്‍ ജില്ലാപോലീസ് സുപ്രണ്ട് നജ്മല്‍ ഹോഡ വ്യക്തമാക്കി. ഉത്പാദിപ്പിച്ച പടക്കങ്ങളും കരിമരുന്ന് വസ്തുക്കളുമെല്ലാം ചട്ടവിരുദ്ധമായി ഒരു ഗോഡൗണില്‍ ശേഖരിച്ചിരുന്നതായും പറയപ്പെടുന്നു. ഉച്ചക്ക് 12.20നും തുടര്‍ന്ന് ഒരു മണിക്കുമായി രണ്ടുസ്ഫോടനങ്ങളാണ് ഫാക്ടറിയില്‍ ഉണ്ടായത്. ആഘാതത്തില്‍ പടക്കങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ അരകിലോമീറ്റര്‍ അകലെവരെ തെറിച്ചു വീണു. ഒരു കിലോമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന റവന്യൂ വകുപ്പിന്റെ വാഹനത്തിനുമുകളില്‍ വരെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഫാക്ടറികളില്‍ ജോലിചെയ്തിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശക്തമായ പുകശ്വസിച്ചും ഒട്ടേറെപ്പേര്‍ അവശനിലയിലായി. സ്ഫോടന ശബ്ദം കേട്ട് പലരും ബോധകെട്ട് വീഴുകയും ചെയ്തു. വിരുദുനഗറിലെ ചെറുതും വലുതുമായ 600 ഓളം പടക്കനിര്‍മാണ ശാലകളിലായി ആയിരക്കണക്കിനാളുകളാണ് ജോലിചെയ്യുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശിവകാശിയില്‍ ഉണ്ടാകുന്ന വന്‍ സ്ഫോടനങ്ങളില്‍ ഒന്നാണിത്. ശിവകാശിയിലെ വിവിധ പടക്കശാലകളില്‍ ഇക്കൊല്ലമുണ്ടായ നാല് സ്ഫോടനങ്ങളില്‍ അഞ്ചോളം പേര്കൊല്ലപ്പെട്ടിരുന്നു. വലിയശബ്ദമുണ്ടാക്കുന്ന പടക്കങ്ങളേക്കാള്‍ അപകടകാരികളായ ഫാന്സികരിമരുന്ന് വസ്തുക്കളുടെ നിര്‍മാണത്തിലാണ് ഓംശക്തി ഫയര്‍വര്‍ക്സ് ഏര്‍പ്പെട്ടിരുന്നത്. അതിവേഗം തീപിടിക്കുന്ന രാസവസ്തുക്കളാണ് ഇതില്‍ ഉപയോഗിക്കുന്നത്.
2009 ഒക്ടോബറില്‍ തിരുവള്ളുവര്‍ ജില്ലയില്‍ പള്ളിപ്പാട്ടുള്ള പടക്കഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു. ദുരന്തങ്ങളില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അഞ്ച് മന്ത്രിമാരേയും നിയോഗിച്ചിട്ടുണ്ട്. ഗുരുതരവും നിസ്സാര പരിക്കേറ്റവര്‍ക്കും യഥാക്രമം 25,000, 10,000 രൂപ വീതവും നല്‍കും. ദുരന്തത്തില്‍ ഗവര്‍ണര്‍ കെ.റോസയ്യയും ദുഃഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: