ന്യൂദല്‍ഹി: കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിനും അനുബന്ധ സംഘടനകള്‍ക്കും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ലൗ ഇന്ത്യ മിനിസ്ട്രീസ്, ലാസ്റ്റ് അവര്‍ മിനിസ്ട്രി എന്നീ എന്‍ജിഒകള്‍ക്കാണ് വിലക്ക്. ഇതുള്‍പ്പെടെ ഈ വര്‍ഷം 4864 എന്‍ജിഒകളുടെ വിദേശ ഫണ്ട് അനുമതി റദ്ദാക്കിയിട്ടുണ്ട്. 126 എണ്ണം കേരളത്തിലാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് നടപടി.
അഞ്ച് വര്‍ഷത്തിലൊരിക്കലാണ് സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അനുമതി പുതുക്കുന്നത്. 2016ല്‍ രാജ്യത്ത് ഏറ്റവുമധികം വിദേശ ഫണ്ട് ലഭിച്ചത് അയാന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. 826.27 കോടി രൂപ. അനുമതി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയെന്ന എന്‍ജിഒയെയാണ് യോഹന്നാന് അയാന ചാരിറ്റബിള്‍ ട്രസ്റ്റെന്ന് പേരുമാറ്റിയത്.
ബിലീവേഴ്സ് ചര്‍ച്ചിന് 342.64 കോടിയും ലാസ്റ്റ് അവര്‍ മിനിസ്ട്രിക്ക് 103.51 കോടിയും ലൗ ഇന്ത്യ മിനിസ്ട്രിക്ക് 76.23 കോടിയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ബിലീവേഴ്സ് ചര്‍ച്ചിനും അനുബന്ധ സംഘടനകള്‍ക്കുമായി 1348.65 കോടി രൂപയുടെ വിദേശ ഫണ്ടാണ് ലഭിച്ചത്. രാജ്യത്തിനകത്തു നിന്നുള്ള സംഭാവന, മുന്‍വര്‍ഷത്തെ സമ്പാദ്യത്തിന്റെ പലിശ എന്നിവയുള്‍പ്പെടെ 2016ല്‍ 2397.33 കോടി രൂപ യോഹന്നാന് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിലീവേഴ്സ് ചര്‍ച്ചും യോഹന്നാനും സാമ്പത്തികമായി ഉന്നതിയിലാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഈ വര്‍ഷം ജനവരി മുതല്‍ മാര്‍ച്ച് വരെ ബിലീവേഴ്സ് ചര്‍ച്ചിന് 192.50 കോടിയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 24.28 കോടി രൂപയും വിദേശഫണ്ട് ലഭിച്ചതായി എഫ്സിആര്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി റദ്ദാക്കിയതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അനുമതി പുനപരിശോധനയിലാണെന്ന് ബിലീവേഴ്സ് ചര്‍ച്ച് വക്താവ് സിജോ പന്തപ്പിള്ളില്‍ പറഞ്ഞു. 2016ലാണ് അവസാനമായി അനുമതി പുതുക്കിയത്. ഇത് സംബന്ധിച്ച് മൂന്ന് തവണ ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ലഭിച്ചത് ആഗസ്തിലാണ്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിട്ടുണ്ട്. അനുമതി പുനസ്ഥാപിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആറും 2015ല്‍ 10011 എന്‍ജിഒകളുടെയും വിദേശ ഫണ്ട് അനുമതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: