ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ കഴുത്തിലെ മാലമോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടംഗസംഘം മുഴക്കുന്ന് പോലീസിന്റെ പിടിയിലായി. ശിവപുരം സ്വദേശികളായ റസീന മന്‍സിലില്‍ പി.ബഷീര്‍(34), സുനൈന മന്‍സിലില്‍ ഒമ്പാന്‍ അബ്ദുള്‍ റഹിമാന്‍ (38) എന്നിവരാണ് മുഴക്കുന്ന് എസ്ഐ പി.രാജേഷിന്റേയും സംഘത്തിന്റെയും പിടിയിലായത്. മുഴക്കുന്ന് കടുക്കാപാലത്ത് വെച്ചായിരുന്നു സംഭവം. ഇരിട്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉഷ എന്ന യുവതി ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ സംഘം കഴുത്തിലെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
വൈകുന്നേരം മുതല്‍തന്നെ ഈ സംഘം ഈ മേഖലയില്‍ കറങ്ങി നടന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് അവസരം ഒത്തുകിട്ടാഞ്ഞതിനെത്തുടര്ന്ന് കടുക്കാപ്പാലത്തേക്ക് വരികയായിരുന്ന ബസ്സിന് പിറകേ സഞ്ചരിച്ച് കടുക്കാപ്പാലം ബസ് സ്റ്റോപ്പിന് സമീപം മാറി നില്‍ക്കുകയും ബസ്സിറങ്ങി വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ യുവതിയുടെ കഴുത്തില്‍ നിന്നും മാല പറിച്ച് പൊട്ടിച്ച് കടന്നു കളയുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാല പൊട്ടിക്കുന്നതിന് മുന്‍പ് ബൈക്കോടിച്ചിരുന്ന അബ്ദുള്‍ റഹിമാന്‍ യുവതിയോട് എന്തോ ചോദിക്കുകയും ഇതിനിടയില്‍ പിന്നിലിരുന്നിരുന്ന ബഷീര്‍ മാല പിടിച്ചു പൊട്ടിക്കുകയുമായിരുന്നു. ബഹളംവെച്ച യുവതിയില്‍ നിന്നും വിവരമറിഞ്ഞ നാട്ടുകാര്‍ ഉടനെ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചുവന്ന ഷര്‍ട്ടിട്ട തടിച്ച ആളാണ് ബൈക്ക് ഓടിച്ചിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടനെ തന്നെ പരിശോധനക്കിറങ്ങിയ പോലീസ് സംഘം അതിവേഗത്തില്‍ ബൈക്കോടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇവരെ തടഞ്ഞിട്ട് പിടികൂടുകയായിരുന്നു. പോലീസിന്റെ പിടിയില്‍ നിന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടിക്കൂടുന്നതില് നാട്ടുകാരും ഏറെ സഹായിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍ പിന്നിലിരിക്കുകയായിരുന്ന ബഷീറിന്റെ പാന്‍സിന്റെ പോക്കറ്റില്‍ നിന്നും യുവതിയില്‍ നിന്നും പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല പോലീസ് കണ്ടെടുത്തു.
മോഷണം നടന്ന് പതിനഞ്ച് മിനുട്ടിനുള്ളില്‍ തന്നെ പൊലീസിന് പ്രതികളെ പിടിക്കാനായി എന്നത് മുഴക്കുന്ന് പൊലീസിന് അഭിമാനാര്‍ഹമായി. പ്രതികള്‍ എന്തിനുവേണ്ടിയാണ് മുഴക്കുന്നില്‍ എത്തിയതെന്നും സമാനമായ മറ്റ് കേസ്സുകള്‍ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളില്‍ നിലവില്‍ ഉണ്ടോ എന്നും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്. എസ്ഐ രാജേഷിന് പുറമേ അഡീഷണല്‍ എസ്ഐ പി.ജോസഫ്, സീനിയര്‍ സിപിഒ ബിജു വാകേരി, സിപിഒ ശിഹാബുദ്ദീന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആവശ്യമായ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: