ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ജനരക്ഷായാത്രയിലാണ്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ തുടങ്ങിയ യാത്ര 17ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ഉയര്‍ത്തിയ ബോര്‍ഡുകളും കൊടികളും മിക്ക സ്ഥലത്തും സിപിഎം നശിപ്പിച്ചു. പകരം ദേശരക്ഷായാത്രയുടെ പ്രചാരണം സിപിഎമ്മും അവരുടെ മുഖപത്രവും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം കൈരളി ചാനലും. എല്ലാ ദിവസവും അന്തിച്ചര്‍ച്ചക്ക് കുമ്മനവും അമിത് ഷായും നരേന്ദ്രമോദിയുമൊക്കെ വിഷയം. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ എന്ന് കുമ്മനം ശങ്കിക്കേണ്ടാ. പിണറായിയിലടക്കം വഴിയരികില്‍ മനുഷ്യമതില്‍ സൃഷ്ടിച്ച് യാത്രയെ വരവേല്‍ക്കാന്‍ ഇടയാക്കിയത് ഈ ചര്‍ച്ചകളും പ്രചാരണങ്ങളും തന്നെ.
വിരോധ ഭക്തി എന്ന് കേട്ടിട്ടില്ലെ? അതാണിപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ യാത്രയെ അധിക്ഷേപിക്കാനും അപഹസിക്കാനും സിപിഎം നടത്തുന്ന അന്തംവിട്ടുള്ള പ്രയത്നം ബിജെപിക്ക് തുണയാവുകയാണ്. ആര്‍എസ്എസിന് കരുത്താവുകയാണ്. ബിജെപി അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നു, ജാതി വേര്‍തിരിവ് സൃഷ്ടിക്കുന്നു എന്നൊക്കെ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഇതേറ്റ് പറയുന്നു. രക്ഷായാത്രയല്ല, രാക്ഷസ യാത്രയെന്നാണ് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് മൊഴിഞ്ഞത്. നരേന്ദ്രമോദിയുടെ കയ്യില്‍ ചോരക്കറയുണ്ടത്രെ. ചോരവറ്റിയവരാണല്ലോ കോണ്‍ഗ്രസുകാര്‍.
1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ 4700 സിക്കുകാരെ വംശഹത്യ നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനെ ന്യായീകരിച്ച ആളാണ് രാജീവ്ഗാന്ധി. വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു രാജീവിന്റെ പ്രസ്താവന. ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന് വാജ്പേയി അന്ന് തിരിച്ചടിച്ചതാണ്. ആ രാജീവിന്റെ ഭാര്യയാണ് കോണ്‍ഗ്രസ് പ്രസിഡന്റ്. മകന് രാഹുല്‍ വൈസ് പ്രസിഡന്റും. ഹസ്സന് ഇതൊന്നും ഓര്‍മ്മയില്ല. ചീമേനിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പച്ചയായി ചുട്ടുകൊന്നത് കോണ്‍ഗ്രസുകാരാണെന്ന് ഹസ്സന് മറന്നുകാണും. പക്ഷേ ഹസ്സന് ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. ആ കൂട്ടുക്കുരുതിയിലെ പ്രതികളായ ഒരു കോണ്‍ഗ്രസുകാരനും ഇന്ന് ജീവിച്ചിരിപ്പില്ല. കോടതി വിചാരണ നടത്തി തൂക്കിക്കൊന്നതല്ല. നീതിപീഠം വിധിപറയുംമുന്‍പ് സിപിഎം വിധി നടപ്പാക്കി. ‘വണ്‍ ടൂ ത്രീ’ അവിടെ നടപ്പാക്കി വെട്ടി വെട്ടിക്കൊന്നു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്ന് കുറഞ്ഞപക്ഷം കെ. സുധാകരനോടെങ്കിലും ഹസ്സന് ചോദിച്ചറിയണം.
ട്യൂട്ടോറിയല്‍ കോളജിന്റെ പരസ്യംപോലെയായിരുന്നു വെള്ളിയാഴ്ച ഇറങ്ങിയ ‘ദേശാഭിമാനി’യുടെ ഒന്നാം പേജ്. ഒരുപാട് പാസ്പോര്‍ട്ട് വലിപ്പമുള്ള ചിത്രങ്ങള്‍. ‘കാവി ഭീകരത’ ഉറഞ്ഞുതുള്ളുമ്പോള്‍ പ്രതിരോധത്തിന്റെ പാതയില്‍ പ്രാണന് പൊലിഞ്ഞവരെ നിരത്തിയതാണത്രെ. അവരാരൊക്കെ എന്നന്വേഷിക്കുമ്പോള്‍ പെരുംനുണയുടെ പൊരുളറിയാം. അമരവിളയില്‍ കയ്യില്‍നിന്ന് ബോംബു പൊട്ടി മരിച്ച യുവാവ്. തലശ്ശേരിയില്‍ പുല്യാട്ട് ബോംബു നിര്‍മ്മിക്കുമ്പോള്‍ സ്ഫോടനത്തില്‍ മരിച്ചവര്‍. പാമ്പു കടിച്ച് മരണപ്പെട്ടവരും തൂങ്ങിമരിച്ചവരുമെല്ലാം അതിലുണ്ട്. ഇത്രയും പാപ്പരായോ ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി. വാടിക്കല്‍ രാമകൃഷ്ണനെന്ന തുന്നല്‍ തൊഴിലാളിയെ കല്ലുവെട്ടുന്ന മഴുകൊണ്ട് വെട്ടിക്കീറി തുടങ്ങിയ കൊലവെറി ഇനിയും തീരാത്ത സിപിഎം നിര്‍ലജ്ജം നുണക്കഥകള്‍ നിരത്തിക്കൊണ്ടേയിരിക്കുന്നു.
വ്യാഴാഴ്ച ‘ദേശാഭിമാനി’യുടെ ഒന്നാംപേജും അകം പേജുകളുമെല്ലാം ജനരക്ഷായാത്രയ്ക്കായി നീക്കിവച്ചിരിക്കുന്നു. മധ്യപ്രദേശില്‍ കര്‍ഷക സമരം നടത്തിയവരെ മുണ്ടുരിച്ച് ലോക്കപ്പിലിട്ടു എന്നതാണ് ചിത്ര സഹിതം ഒരു വാര്‍ത്ത. ലോക്കപ്പില്‍ വസ്ത്രമില്ല സാറന്മാരേ. ജയിലിലെത്തിയാലേ വസ്ത്രമുള്ളൂ എന്ന് പണ്ട് ജയിലില്‍ കിടന്നവരോടെങ്കിലും അന്വേഷിച്ചറിയണം. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കില്പോലും തൂങ്ങിമരിച്ച നാടാണ് കേരളം. കേരളത്തിലും ലോക്കപ്പില്‍ വസ്ത്രം നല്‍കാറില്ല. രാജസ്ഥാനില്‍ കുഴിയിലിരുന്ന് സമരം നടത്തുന്നതും ചിത്രസഹിതമാണ് വാര്‍ത്ത. ഗുജറാത്തില്‍ മീശ ചുരുട്ടുന്നതാണ് വാര്‍ത്തയായത്. ഇതില്‍നിന്നെല്ലാം ഒരു സത്യം വിളിച്ചുപറയുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിന് (സിപിഎം അല്ല) സമരം നടത്താം. മുഷ്ടി ചുരുട്ടാം. മുണ്ടഴിച്ച് സമരം ചെയ്യാം. മീശ ചുരുട്ടാം. അതിനുള്ള സ്വാതന്ത്ര്യവും അവസരവുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ പ്രചാരണയാത്ര നടത്തിക്കൂടാ. അത് രാജ്യത്തെ അപകടപ്പെടുത്തുംപോലും.
കേരളത്തിനെതിരായ വെല്ലുവിളിപോലും. സിപിഎമ്മിന്റെ കൊള്ളരുതായ്മകളും കൊലപാതകങ്ങളും ചൂണ്ടിക്കാട്ടിയാല്‍ അത് കേരള വിരുദ്ധമാകുമോ? ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്ന് പുകഴ്ത്തിയ കാലമുണ്ടായിരുന്നു. അതുപോലെയായോ കേരളം? സിപിഎം എന്നാല്‍ കേരളം, കേരളമെന്നാല്‍ സിപിഎം! അത് നേതാക്കള്‍ ധരിച്ചുവച്ചോളൂ. ജനങ്ങളും, എന്തിന് സിപിഎം അണികള്‍പോലും അംഗീകരിക്കില്ല.
കൊലപാതകം സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരില്‍ ഒരുകാലത്ത് സോഷ്യലിസ്റ്റുകളായിരുന്നു സിപിഎമ്മിന്റെ ശത്രു. പിന്നീടത് മുസ്ലിങ്ങളായി. തലശ്ശേരി കലാപം നടത്തിയത് അതുകൊണ്ടാണല്ലോ. തലശ്ശേരി കലാപത്തിന് ആര്‍എസ്എസിനെ പഴിചാരാന്‍ ഏറെ പ്രയത്നിക്കാറുണ്ട്. അതിനുത്തരം വിതയത്തില്‍ കമ്മീഷന് മുന്നില്‍ സിപിഐ നല്കിയ സത്യവാങ്മൂലം നോക്കിയാല്‍ വ്യക്തമാകും. മാര്‍ക്സിസ്റ്റ്പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് തലശ്ശേരി കലാപമെന്നാണ് സിപിഐ വ്യക്തമാക്കിയിട്ടുള്ളത്. അത് ഇന്നേവരെ തിരുത്തിയിട്ടുമില്ല. മട്ടന്നൂര്‍ ചാവശേരിയില്‍ ഓടുന്ന ബസ് തടഞ്ഞുനിറുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മൂന്നുപേരെ ചാരമാക്കിയ പാര്‍ട്ടിയാണ് സിപിഎം. പറശ്ശിനിക്കടവില്‍ മിണ്ടാപ്രാണികളെ ചുട്ടും വെട്ടിയും കൊന്നത് ആരാണെന്ന് പറയേണ്ടതില്ലല്ലൊ? നാദാപുരത്തും ഭൂമിവാതുക്കലും മാട്ടൂലിലും എന്തെല്ലാം കലാപങ്ങള്‍ സിപിഎം നടത്തി. ”ഇടതു ഭരണത്തില്‍ മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെന്ന് സി.എച്ച്. മുഹമ്മദ്കോയ്ക്ക് പറയേണ്ടിവന്നില്ലേ.
മുസ്ലിങ്ങളെ കൊല്ലാനാണ് ബിജെപി യാത്രയെന്ന് പറയുന്നു. മുസ്ലിങ്ങളെ കൊന്നാഹ്ലാദിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. തളിപ്പറമ്പില്‍ ഷുക്കൂറിനെ കൊന്നത്, രാമന്തളിയില്‍ പള്ളി മുക്രിയെ പള്ളിയിലിട്ട് വെട്ടിക്കൊന്നത്, അങ്ങനെ അങ്ങനെ നിരവധി സംഭവങ്ങള്‍. ഇതെല്ലാം മറച്ചുവച്ച് ”ഇതാ ലോകാവസാനം വരുന്നു ജീവനില്‍ കൊതിയുള്ളവര്‍ തന്നെവന്ന് വളഞ്ഞോളിന്” എന്ന ന്യായം സിപിഎം നടത്തുന്നതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ തിരിച്ചറിയുകതന്നെ ചെയ്യും.
യുഡിഎഫ് ഭരണം അഴിമതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അഴിമതിക്കൊപ്പം അക്രമവും മേമ്പൊടിയാക്കി എന്നതാണ് ഇടതുഭരണത്തിന്റെ മഹിമ. ഒരുവര്‍ഷത്തിനിടയില്‍ നാടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി സിപിഎം സൈ്വരജീവിതം അസാധ്യമാക്കി. അക്രമങ്ങളുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ ജില്ലയെ മാറ്റി. പയ്യന്നൂര്‍ അതിന്റെ സിരാകേന്ദ്രമാണ്. ജനരക്ഷായാത്ര പയ്യന്നൂരില്‍ നിന്ന് തുടങ്ങാനുള്ള കാരണവും അതുതന്നെ. രാഷ്ട്രീയപ്രതിയോഗികള്‍ക്കു മാത്രമല്ല പോലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം തൊടുപുഴയില്‍ പോലീസുകാരെ തെരുവിലിട്ടു തല്ലിയത് കുട്ടിസഖാക്കളാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും പോലീസിനുപോലും ഭീഷണിയായിത്തീര്‍ന്ന മറ്റൊരു കാലവും ഭരണവും മുമ്പുണ്ടായിട്ടില്ല.
ദേശീയപ്രസ്ഥാനങ്ങളാണ് സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും കണ്ണിലെ കരട്. ദേശീയത എന്നു കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് അസഹിഷ്ണുത പതഞ്ഞുപൊങ്ങും. ദേശീയത അവര്‍ക്ക് വര്‍ഗീയതയാണ്. എന്നാല്‍ എല്ലാത്തരം വര്‍ഗീയ ഭീകരവാദപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളുടെ സുഹ്യത്തും ചങ്ങാതിമാരുമാണ്. അവരെ പ്രോത്സാഹിപ്പിക്കാനും പോറ്റിവളര്‍ത്താനും ഒരു സങ്കോചവുമില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഈ കാര്യത്തില്‍ മത്സരമാണ്. വര്‍ഗീയത ആരോപിച്ച് അകറ്റി നിര്‍ത്തിയിരുന്ന മുസ്ലിംലീഗിനെയും കേരള കോണ്‍ഗ്രസിനെയും, എന്തിന്, മദനിയുടെ പാര്‍ട്ടിയോടൊത്തുനിന്നുപോലും വോട്ടുതേടി. എന്നിട്ടും കമ്മ്യൂണിസ്റ്റുകാര്‍ മതേതരത്വത്തിന്റെ മേലങ്കി അണിയുന്നു. 1959 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. തൊട്ടുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കെതിരെ മുന്നണിയുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസ്-ലീഗ്-പിഎസ്പി മുന്നണി വന്നപ്പോള്‍ ”കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല” എന്നായിരുന്നു കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം. പക്ഷേ കൂട്ടുകെട്ടില്ലാതെ ഒരു കമ്മ്യൂണിസ്റ്റ് കൊടിയും പിന്നീട് പൊങ്ങിയിട്ടില്ല.
എന്നിട്ടുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെല്ലാംകൂടി ലോക്സഭയിലെ അംഗത്വം ഇന്ന് പത്തിലൊതുങ്ങി. അടുത്ത തെരഞ്ഞെടുപ്പില്‍ അതെങ്കിലും നിലനിര്‍ത്താനായാല്‍ ഭാഗ്യം.
കമ്മ്യൂണിസം പിറന്നത് ഇന്ത്യന്‍ മണ്ണിലല്ല. അവരുടെ നാരും വേരുമെല്ലാം പുറംരാജ്യത്താണ്. ആരാധ്യപുരുഷന്മാരില്‍ ഒരിന്ത്യക്കാരനുമില്ല. മാര്‍ക്സും ഏംഗല്‍സും ചെഗുവേരയും ലെനിനും സ്റ്റാലിനുമൊക്കെയാണവര് മാലചാര്‍ത്തി തൂക്കിയിടുന്ന വിഗ്രഹങ്ങള്‍. ഒരു പാര്‍ട്ടി ഓഫീസിലും വിവേകാനന്ദനോ ശ്രീനാരായണഗുരുവോ മഹാത്മാഗാന്ധിജിയോ ഇല്ല. ദേശീയത പറയുന്നതവര്‍ക്ക് അലര്‍ജിയാണ്. ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനെ കുഴിച്ചുമൂടാനുള്ള കൊതി അതില്നിന്നുടലെടുത്തതാണ്. ഒരുകാലത്ത് ബുദ്ധിജീവികളെയും യുവാക്കളെയും ആകര്‍ഷിച്ച് കുതിച്ചുപൊങ്ങിയ കമ്മ്യൂണിസം ഇന്ന് കിതയ്ക്കുന്നുണ്ടെങ്കില്‍ ദേശീയതയോട് കാണിച്ച വിമുഖതയാണ് കാരണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചതുതന്നെ താഷ്കന്റിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകാര്‍ വളരെ ആവേശത്തോടെ ദേശീയതയെപ്പറ്റിയും ദേശീയോദ്ഗ്രഥനത്തെപ്പറ്റിയും പ്രസംഗിക്കാറുണ്ട്. നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന വിചാരം കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേ ഉള്ളൂ. മറ്റു പാര്‍ട്ടികളെല്ലാം സങ്കുചിതവീക്ഷണമുള്ളവയാണ്. അവയെല്ലാം വര്‍ഗീയകക്ഷികളോ പ്രാദേശികകക്ഷികളോ പിന്തിരിപ്പന് കക്ഷികളോ ആണ് എന്ന വിചാരം യുവാക്കളുടെ ഇടയില്‍ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഈ ആവേശകരമായ പ്രചാരണം നടത്തുന്നത്. അവരുടെ ഈ അമിതമായ ആവേശത്തിനു കാരണമുണ്ട്. തങ്ങള്‍ക്കു ദേശീയതയോ ദേശഭക്തിയോ അല്പംപോലുമില്ലെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാക്കന്മാര്ക്കു നന്നായിട്ടറിയാം. ദേശീയതയുടെ അഭാവമാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യം.
ഭാരതചരിത്രത്തിന്റെ നിര്‍ണായകഘട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആധുനിക ഭാരതചരിത്രം കമ്മ്യൂണിസ്റ്റുകാരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുകയാണ്. തങ്ങളുടെ ഈ കുറ്റം യുവജനങ്ങള്‍ അറിയാതിരിക്കാന്‍വേണ്ടിയാണ് കമ്മ്യൂണിസ്റ്റുനേതാക്കള്‍ ദേശീയതയുടെ വക്താക്കളാണെന്നു സ്വയം കൊട്ടിഘോഷിക്കുകയും മറ്റു പാര്‍ട്ടികളെയെല്ലാം വര്‍ഗീയമെന്നോ വര്‍ഗീയതയെ വളര്‍ത്തുന്നവരെന്നോ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. തങ്ങളുടെ പാപകൃത്യങ്ങള്‍ ആരും അറിയരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യസമരത്തെപ്പറ്റിയും, അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ദേശദ്രോഹപരമായ ദുഷ്ടതയെപ്പറ്റിയും അറിഞ്ഞുകൂടാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര് ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ പുതിയ ചരിത്രം വിളമ്പുന്നു.
അത് അംഗീകരിക്കാന്‍ പുതിയ തലമുറ ഒരുക്കമല്ല. സത്യം വിളിച്ചുപറയും. തമ്പുരാക്കന്മാരുടെ തീട്ടൂരം കേട്ട് പഞ്ചപുച്ഛമടക്കിയിരിക്കില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ബിജെപിക്കുണ്ട്. അത് പറയുകതന്നെ ചെയ്യും. അതിനാണ് ജനരക്ഷായാത്ര. അതിന് നല്ല പ്രചാരണം നല്കുന്ന സഖാക്കളേ, നല്ല നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: