കണ്ണൂര്‍: കണ്ണൂര്‍ ഡെപ്യൂട്ടി മേയറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഓവര്‍സിയറെ സസ്പെന്റ് ചെയ്ത കോര്പ്പറേഷന് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കോര്‍പറേഷനിലെ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ കെ.കെ.രാജനെയാണ് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തത്. ഡെപ്യൂട്ടി മേയറും ഓവര്‍സിയറും തമ്മിലുളള ആരോപണ പ്രത്യാരോപണപ്പോര് കണ്ണൂര്‍ കോര്‍പറേഷനില്‍ ജീവനക്കാരും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുകയാണ്. അവധി ദിനത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടയുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഓവര്‍സിയറുടെ സസ്പെന്‍ഷനില്‍ കലാശിച്ചത്.
കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തുവെന്നാണ് രാജനെതിരായ പരാതി. ഒന്നാം ഗ്രേഡ് ഓവര്‍സിയറും കേരള എന്‍ജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമിതി അംഗവുമാണ് രാജന്.
ചാലാട്ട് അനധികൃത നിര്‍മ്മാണം നടന്നതുമായി ബന്ധപ്പെട്ട് നേരത്തെ പണി നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഓവര്‍സിയര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉടമയുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് കോര്പ്പറേഷന് അധികൃതരുടെ വാദം. ഈ സംഭവത്തെത്തുടര്‍ന്ന് കെട്ടിട ഉടമകള്‍ പരാതി പറയുകയും താന്‍ ഇയാളുടെ മേലധികാരിയെ ബന്ധപ്പെടുകയുമായിരുന്നെന്ന് ഡെപ്യൂട്ടിമേയര്‍ പറയുന്നു.
ഡെപ്യൂട്ടിമേയറെ വിളിക്കാന്‍ ഓവര്‍സിയറോട് മേലുദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നുണ്ടായ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ കോള്‍ റെക്കോര്‍ഡ് ചെയ്തെന്ന് പറഞ്ഞ് ഓവര്‍സിയര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്നും ഡെപ്യൂട്ടി മേയര്‍ പറയുന്നു. ഈ സംഭവത്തിലാണ് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ അനധികൃത കയ്യേറ്റക്കാരെ സഹായിക്കുന്ന ഡെപ്യൂട്ടിമേയറുടെ നടപടിയെ ചോദ്യം ചെയ്തതിനുളള പകപോക്കലാണ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് പിന്നിലെന്ന ആരോപണം ശക്തമായിട്ടുണ്ട്. അഴിമതിക്കാരായ യുഡിഎഫിനെതിരെ പ്രചാരണം നടത്തി കോര്‍പ്പറേഷന്റെ അധികാരം പിടിച്ച സിപിഎം അധികാരത്തിലെത്തിയ ഘട്ടംതൊട്ട് സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കി ഭരണം നടത്തുകയാണ്. അനധികൃത കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യേഗസ്ഥനെ സസ്പെന്റ് ചെയ്ത നടപടിയിലൂടെ കോര്പ്പറേഷന് ഭരണത്തില്‍ പല അഴിമതികളും നടക്കുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: