ചാലക്കുടി: ചരിത്രത്തിന്റെ ഭാഗമാകാന്‍ യദുകൃഷ്ണ. ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന ആദ്യ പട്ടികജാതിക്കാരനായ പൂജാരിയാണ് യദുകൃഷ്ണ. ജാതിയുടെ മതില് കെട്ടുകള്‍ ഭേദിച്ച് ഈശ്വരന്മാരുടെ പാദ പൂജക്കായി ശ്രീകോവിലിലേക്ക് പ്രവേശിക്കുകയാണ് യദു. ബ്രാഹ്മണ്യം കര്‍മ്മ സിദ്ധമാണെന്ന് തെളിയിക്കുകയാണ് യദു.
ദേവസ്വം ബോര്‍ഡിലെ പുലയ സമുദായത്തില്‍ നിന്നുള്ള ആദ്യ നിയമനമാണ് ഇത്. തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലായിരിക്കും നിയമനം.അടുത്ത ദിവസങ്ങളില്‍ തന്നെ ചുമതലയേല്‍ക്കുമെന്ന് യദു കൃഷ്ണ പറഞ്ഞു.ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡിന്റെ ശാന്തി റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കാണ് യദുവിന്.
967 പേര് എഴുതിയ പരീക്ഷയില്‍ അന്തിമ ലിസ്റ്റില്‍ വന്ന 441 പേരില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്.ഇവരില്‍ യദു ഉള്‍പ്പെടെ അഞ്ച് പേര് പട്ടികജാതിക്കാരും 30 പേര് പിന്നാക്കക്കാരുമാണ്. 2002ല്‍ പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് പറവൂര്‍ രാകേഷ് ശാന്തി നിയമ യുദ്ധം നടത്തി സുപ്രീം കോടതി വിധി നേടിയെടുത്തിരുന്നു. തുടര്‍ന്ന് ഇരുന്നൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയെങ്കിലും ഇവരില്‍ പട്ടികജാതിക്കാരുണ്ടായില്ല. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പൂരാന് കോളേജില്‍ സംസ്കൃതത്തില്‍ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥി കൂടിയാണ് യദു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ശാന്തിക്കാരന്റെ സഹായിയായി പോകുമായിരുന്നു. തിരുമുടിക്കുന്ന് സ്കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പറവൂര്‍ മൂത്തകുന്നം അനിരുദ്ധന് തന്ത്രിയുടെ നേതൃത്വത്തില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുദേവ വൈദിക വിദ്യാപീഠത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. വലിയ കുളങ്ങര ധര്‍മ്മ പരിപാലന സഭയുടെ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
ചാലക്കുടി കൊരട്ടി നാലുകെട്ടിലെ കൂലിപ്പണിക്കാരനായ പുലിക്കല്‍ രവിയുടേയും,ലീലയുടേയും രണ്ടാമത്തെ മകനാണ് യദു.സഹോദരന് ലാല്വിന്.ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്ന പി. മാധവ്ജിയുടെ പാലിയം വിളംബരത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് തിരുവിതാം കൂര് ദേവസ്വം ബോര്‍ഡിന്റെ പുതിയ ശാന്തി നിയമനമെന്നും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: