കുന്നംകുളം: ബസ് തൊഴിലാളികള്‍ ഇന്നലെ രാവിലെ മുതല്‍ നടത്തിയ മിന്നല്‍ സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നത് സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു ബസ്സ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ നാട്ടുകാരിലൊരാള്‍ക്ക് പരിക്കുപറ്റുകയും പോലീസ് ബസ്സ് തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അപ്രതീക്ഷിത സമരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും ജീവനക്കാരും വലഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നടത്തി.
തങ്ങളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന നിലപാടിലായിരുന്നു ബസ് തൊഴിലാളികള്‍. ആക്രമണത്തിന്റെ ദൃശ്യത്തിലുള്ള മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കാമെന്നും പിടിച്ചെടുത്ത ബസ്സ് വിട്ടു നല്‍കാമെന്നും പൊലീസ് പറഞ്ഞതോടെയാണ് നേതാക്കള്‍ സമരം അവസാനിപ്പിച്ചത്.
ബസ്സ് തൊഴിലാളി യൂണിയന് ജില്ലാ നേതാക്കള്‍ എസ്പിയെ സംഘര്‍ഷത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്സെടുത്തു. ഇന്നുമുതല്‍ സാധാരണ പോലെ ബസ്സുകള്‍ ഓടി തുടങ്ങുമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന്, ജയന് കോലാരി, കെ.കെ തിലകന്.എം .സി ബാബുരാജ് എന്നിവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: