തിരുവനന്തപുരം: കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ ലിസ്റ്റ് നിലവില്‍ വന്ന് 90 ദിവസം കഴിഞ്ഞിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് അയയ്ക്കാതെ പിഎസ്സി. റാങ്ക് ലിസ്റ്റ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയമയരുന്നത്.
പ്രധാന തസ്തികയാണ് കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍. ഈ തസ്തികയിലേക്ക് മുന്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച് ഏഴു വര്‍ഷമാകുമ്പോഴാണ് 2017 ജൂലൈ 5 ന് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 80 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗസറ്റഡ് തസ്തികയിലേക്ക് മെയ് മാസത്തില്‍ അഭിമുഖം നടത്തി റെക്കോര്‍ഡ് വേഗത്തിലാണ് പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നത് സംബന്ധിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ പിഎസ്സി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഈ റാങ്ക് ലിസ്റ്റാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. വകുപ്പിലെ സ്ഥാനക്കയറ്റം കാത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ജീവനക്കാരുടെ ഇടതുസംഘടനയും പിഎസ്സിയിലെ സര്‍വീസ് സംഘടനകളും നേരിട്ടിടപെട്ടാണ് അട്ടിമറിനീക്കം നടത്തുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ജിഎസ്ടി നടപ്പില്‍ വന്ന സാഹചര്യത്തില്‍ കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ നിയമനം അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ നികുതി വരുമാനത്തില്‍ 75 ശതമാനവും ആകെ വരുമാനത്തിന്റെ 65 ശതമാനവും നല്കുന്ന കൊമേഴ്സ്യല്‍ ടാക്സ് വകുപ്പ് 2017-18 സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത് 40,000 കോടി രൂപയാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അഭാവവും അറിവില്ലായ്മയും മൂലം ഇതില്‍ 5,000 കോടിരൂപ കുറവുണ്ടാകുമെന്ന് കരുതുന്നു. ജിഎസ്ടി നിലവില്‍ വന്ന് 100 ദിവസം കഴിഞ്ഞിട്ടും നികുതിപിരിവ് ഊര്‍ജിതപ്പെടുത്താനുള്ള നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നതിന് തെളിവാണ് കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ നിയമനം വൈകിപ്പിക്കുന്നത്.
അര്‍ഹതയില്ലാത്ത ഇടത് സര്‍വീസ് സംഘടനാ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്ന ഉദ്യോഗാര്‍ഥികളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: