കാഞ്ഞിരപ്പള്ളി: മണ്ഡലകാലമടുത്തിട്ടും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ എരുമേലി സന്നദ്ധമായില്ല. മാലിന്യപ്രശ്നത്തിനും ഗതാഗതക്കുരുക്കിനുമൊപ്പം കാട്ടാനകളും ഇത്തവണ വില്ലനാണ്.
കരിമലത്താഴ്വരയിലാണ് മുന്‍പ് കാട്ടനയെപേടിച്ച് തീര്‍ത്ഥാടകര്‍ നടക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഇത്തവണ ശബരിമല കാനനപാതയുടെ തുടക്കം മുതല്‍ കാട്ടാനകളെ പേടിക്കേണ്ടിയിരിക്കുന്നു. ഇരുമ്പൂന്നിക്കര ഭാഗത്ത് ആനക്കൂട്ടമെത്തുന്നത് പതിവായതോടെ ഇവിടെ ആളുകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയമാണ്.
ആനകള്‍ക്കു പുറമെ കാട്ടുപോത്തും പന്നിയും ഇവരുടെ കൃഷി നശിപ്പിക്കാനെത്താന് തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വര്‍ഷം ആനയിറങ്ങിയതിനെത്തുടര്‍ന്ന് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര രാത്രി കാലങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി ആനകള്‍ ഇത്തവണ നാട്ടിലേക്കിറങ്ങി. ഒരു കുട്ടിയാനയടക്കം ഏഴ് ആനകള്‍ സ്ഥിരമായി എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികള്‍ ഏറെയുണ്ടായിട്ടും തീര്ത്ഥാടനകാലമടുത്തിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ ജനപ്രതിനിധികള്‍ക്കും ആക്ഷേപമുണ്ട്.
കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് പല തവണ നിവേദനം നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. വനാതിര്‍ത്തി പ്രദേശമായ തുമരംപാറ, കൊപ്പം, എലിവാലിക്കര, പുലിക്കുന്ന്, കാളകെട്ടി, എരുത്വാപ്പുഴ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടത്തോടെയെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാവും പകലും പതിവു പോലെ കാട്ടാനയെത്തുന്നതോടെ ഇരുമ്പൂന്നിക്കര മേഖല ഭീതിയിലാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പ് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരുമേലിയില്‍ നിന്ന് തുടങ്ങുന്ന കാനനപാത പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് വഴിയാണ് പോകുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാലിന്യ സംസ്കരണ സംവിധാനം എരുമേലി പഞ്ചായത്തിനില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് കാലപ്പഴക്കം കൊണ്ട് തകര്‍ന്നുവീണ കൊടിത്തോട്ടം റോഡിലെ പ്ലാന്റും സംസ്കരണ മാര്‍ഗം ആവിഷ്കരിച്ചിട്ടില്ലാത്ത കമുകിന്‍കുഴിയിലെ യൂണിറ്റുമാണ് നിലവിലുളളത്. കമുകിന് കുഴിയിലെ മാലിന്യ നിക്ഷേപത്തിന് നാട്ടുകാര്‍ എതിരാണ്. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും നൈനാര്‍ ജുംഅ മസ്ജിദിലേക്കും റോഡ് മുറിച്ചുകടന്നുവേണം തീര്‍ത്ഥാടകരെത്താന്‍. ഇവിടെ തിക്കും തിരക്കും ഗതാഗതസ്തംഭനവും ഒഴിവാക്കാന്‍ താത്ക്കാലിക മേല്‍പ്പാലമെങ്കിലും നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: