ന്യൂദല്‍ഹി: ചരിത്രം കുറിച്ച് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ അരങ്ങേറിയ ഇന്ത്യന്‍ യുവനിരയുടെ തുടക്കം തോല്‍വിയോടെ. എതിരാളികളായ അമേരിക്കയുടെ പേരും പെരുമയും നോക്കാതെ ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി വാശിയോടെ പൊരുതിയ ഇന്ത്യ 3-0നാണ് പരാജയപ്പെട്ടത്.
അമേരിക്കക്കായി 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നായകന് ജോഷ് സെര്‍ജന്റും 51-ാം മിനിറ്റില്‍ ക്രിസ് ഡര്‍ക്കിനും 84-ാം മിനിറ്റില്‍ കാള്ട്ടണുമാണ് ഗോള്‍ നേടിയത്. ടീമിലെ ഏക മലയാളി താരമായ കെ.പി. രാഹുലും ചരിത്രത്തിന്റെ ഭാഗമായി ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
എന്നാല്‍ ഗോള്‍ നില സൂചിപ്പിക്കും പോലെയായിരുന്നില്ല ഇന്ത്യയുടെ കളി. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. കളിയുടെ തുടക്കത്തില്‍ അമേരിക്കയ്ക്കാണ് ആദ്യ അവസരം. എന്നാല്‍ അഞ്ചാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ അവര്‍ക്കായി.
ജോഷ് സെര്‍ജന്റിനെ ഷോട്ട് നേരെ ഇന്ത്യന്‍ ഗോളി ധീരജിന്റെ കൈകളില്‍. 25-ാം മിനിറ്റിലാണ് ഇന്ത്യയുടെ നല്ലൊരു ആക്രമണം നടന്നത്. എന്നാല്‍ അനികേതിന്റെ മുന്നേറ്റം യുഎസ് പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. 28-ാം മിനിറ്റില്‍ അമേരിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി. ബോക്സിനുള്ളില്‍ വച്ച് ജിതേന്ദ്രസിങ് ജോഷ് സെര്‍ജന്റിനെ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക്. കിക്കെടുത്ത സെര്‍ജന്റ് ഇന്ത്യന്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. 40-ാം മിനിറ്റില്‍ മറ്റൊരു അവസരം ഇന്ത്യക്ക് ലഭിച്ചെങ്കിലും കോമള്‍ തട്ടലിന്റെ ക്രോസ് കണക്ട് ചെയ്യാന്‍ അനികേതിന് കഴിഞ്ഞില്ല. ഈ ഒരു ഗോളിന് ആദ്യ പകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ജന്റിന്റെ മറ്റൊരു ശ്രമവും ഇന്ത്യന്‍ ഗോളി രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ രണ്ടാം തവണയും ഇന്ത്യന്‍ വല കുലുങ്ങി. ഒരു കോര്‍ണര്‍ കിക്കിനൊടുവില്‍ ക്രിസ് ഡര്‍ക്കിനാണ് ലക്ഷ്യം കണ്ടത്. നാല് മിനിറ്റിനുശേഷം ഇന്ത്യയുടെ കോമള്‍ തട്ടലിന് ലഭിച്ച സുവര്‍ണ്ണാവസരം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 83-ാം മിനിറ്റില്‍ ഇന്ത്യയുടെ മറ്റൊരു അവസരം ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. കോമള്‍ എടുത്ത കോര്‍ണര്‍ അന്‍വര്‍ അലി പോസ്റ്റിലേക്ക് തിരിച്ചുവിട്ടതാണ് ക്രോസ്ബാറില്‍ തട്ടിതെറിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നാം തവണയും ഇന്ത്യന്‍ വല കുലുങ്ങി.
സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ ആന്‍ഡ്രൂ കാര്ലെട്ടോണ് ഗോളിയെയും മറികടന്ന് വലയിലെത്തിച്ചു (3-0). വിജയത്തോടെ മൂന്ന്പോയിന്റുമായി അമേരിക്ക ഗ്രൂപ്പില്‍ ഒന്നാമത്. കൊളംബിയയെ തോല്‍പ്പിച്ച ഘാനക്കും മൂന്ന് പോയിന്റുണ്ടെങ്കിലും രണ്ടാമത്.
9ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ കൊളംബിയയെ നേരിടും.
പരാഗ്വെക്ക് ജയം
ഗ്രൂപ്പ് ബിയില്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ പരാഗ്വെക്ക് ജയം. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ ശക്തികളായ മാലിയെയാണ് തോല്‍പ്പിച്ചത്.
അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ പരാഗ്വെക്കായി 12-ാം മിനിറ്റില്‍ അന്റോണിയോ ഗലീനോ, 17-ാം മിനിറ്റില്‍ ലിയനാര്‍ഡോ സാഞ്ചസ്, 55-ാം മിനിറ്റില്‍ ഫ്രാന്‍സിസ്കൊ റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു. മാലിക്കായി 20-ാം മിനിറ്റില്‍ ഹാജി ഡ്രെയ്ന്‍, 34-ാം മിനിറ്റില്‍ ലസ്സാനെ എന്നിവര്‍ മാലിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: