കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് കൊച്ചിയിലെ അരങ്ങ് ഇന്നുണരും. ഗ്രൂപ്പ് ഡി മത്സരങ്ങളാണ് ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ഈ ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടമെന്ന് കരുതുന്ന ബ്രസീല്‍-സ്പെയിന് മത്സരത്തോടെയാണ് കൊച്ചിയില്‍ ലോകകപ്പിന്റെ ആരവത്തിന് തുടക്കമാവുന്നത്. ബ്രസീല്‍ 16-ാം തവണയും സ്പെയിന് എട്ടാം തവണയുമാണ് കൗമാര ലോകകപ്പ് ഫുട്ബോളില്‍ പന്തുതട്ടാനിറങ്ങുന്നത്. വൈകിട്ട് അഞ്ചിനാണ് കിക്കോഫ്.
മൂന്ന് തവണ അണ്ടര്‍ 17 ലോകകപ്പ് കിരീടം നേടിയ ബ്രസീലിന് 2003ന്ശേഷം ട്രോഫിയില്‍ മുത്തമിടാനായിട്ടില്ല. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയമറിയാതെ കിരീടം നേടിയാണ് ബ്രസീല്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ ഈ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവം കൊച്ചിക്ക് നിരാശയായി. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് ഗോളുകളുമായി ടോപ്സ്കോററായ വിനീഷ്യസിനെ ഫ്ളെമംഗോ ക്ലബ് വിട്ടുകൊടുക്കാതിരുന്നതാണ് തിരിച്ചടിയായത്. എങ്കിലും കോച്ച് കാര്‍ലോസ് അമാഡ്യു തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രതിഭകളുടെ ധാരാളിത്തം തന്നെയാണ് അതിനു കാരണം. വിനീഷ്യസിനെപ്പോലെകളിക്കുന്ന ഒരു പറ്റം കുട്ടികളാണ് ടീമിലുള്ളതെന്ന് കോച്ച് പറയുന്നു.
സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഹാട്രിക് നേടിയ അലന് സോസ, ലുകാസ് ഒലിവേര, പൗളീഞ്ഞോ, മിഡ്ഫീല്‍ഡര്‍ ഗുസ്താവോ ഹെന്റിക്, ലിങ്കണ് എന്നിവരും ടീമിലെ പ്രധാനികളാണ്. കഴിഞ്ഞയാഴ്ച ന്യൂസിലാന്‍ഡിനെതിരെ മുംബൈയില്‍ നടന്ന പരിശീലന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ബെന്നറാണ് വിനീഷ്യസിന്റെ അഭാവത്തില്‍ തുരുപ്പുചീട്ട്. പാതി അവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിവുള്ളവരാണ് അലന് സോസയും ബെന്നറും.
അണ്ടര്‍ 17 യൂറോ ചാമ്പ്യന്മാരായാണ് സ്പെയിനിന്റെ വരവ്. ആദ്യത്തെ ലോക കിരീടമാണ് അവരുടെ ലക്ഷ്യം. മൂന്ന് തവണ ഫൈനലില്‍ കളിച്ചിട്ടും തോല്‍ക്കാനായിരുന്നു വിധി.
ബാഴ്സ, റയല്‍ അക്കാദമിയിലെ താരങ്ങളാണ് ടീമിലെ ഭൂരിഭാഗവും. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയ സാന്ദ്രോ ഒറിയാനോയുടെ അഭാവമാണ് കോച്ചിനെ അല്പമെങ്കിലും ബുദ്ധിമുട്ടിലാക്കുന്നത്. ബാഴ്സലോണ ബി ടീമിന്റെ ആബേല്‍ റൂയിസിനെപ്പോലുള്ള താരങ്ങളുടെ സാന്നിദ്ധ്യം ആത്മവിശ്വാസം ഉയര്‍ത്തുന്നു. കഴിഞ്ഞ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോള്‍ നേടിയ റൂയിസ് മിന്നിയാല്‍ സ്പനിഷ് പ്രതീക്ഷകള്‍ വാനോളം ഉയരും.
അണ്ടര്‍ 17 ടീമിനായി 23 കളികളില്‍ നിന്ന് 19 ഗോളുകളാണ് ബാഴ്സലോണ ബി ടീമിന്റെ താരമായ റൂയിസ് ഇതുവരെ നേടിയത്. ഫെറാന്‍ ടോറസ്, സെസാര്‍ ഗെലാബര്‍ട്ട്, സെര്‍ജിയോ ഗോമസ്, അന്റോണിയോ ബ്ലാന്‍കോ, ആല്‍വാരോ ഗാര്‍ഷ്യ തുടങ്ങിയ താരങ്ങളാണ് സ്പാനിഷ് ടീമിന്റെ കരുത്ത്. ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ ടീമുകള്‍ തമ്മിലുള്ള കളിക്ക് കൊച്ചി വേദിയാകുമ്പോള്‍ തിങ്ങിനിറയുന്ന ഗ്യാലറിക്ക് മുന്നില്‍ ഇരു ടീമുകളും ജയത്തിനായി കൈമെയ് മറന്ന് പോരാടുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: