ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരങ്ങളില്‍ ജയവും സമനിലയും. ന്യൂദല്‍ഹിയില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഘാന 1-0ന് കൊളംബിയയെ പരാജയപ്പെടുത്തിയപ്പോള്‍ ബ്രി ഗ്രൂപ്പില്‍ മുംബൈയില്‍ നടന്ന ന്യൂസിലാന്‍ഡ്-തുര്‍ക്കി പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് എയില്‍ ഏറെ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. പന്ത് കൈവശം വെക്കുന്നതില്‍ മുന്‍തൂക്കം കൊളംബിയക്കായിരുന്നെങ്കിലും ഷോട്ടുകള്‍ പായിച്ചത് ഘാനയായിരുന്നു. കളിയിലുടനീളം 17 ഷോട്ടുകള്‍ ഘാന താരങ്ങള്‍ ഉതിര്‍ത്തപ്പോള്‍ കൊളംബിയ 15 എണ്ണം. ലക്ഷ്യബോധമുള്ള നീക്കങ്ങളും ഘാന താരങ്ങളാണ് നടത്തിയത്.
39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിം നേടിയ ഗോളാണ് ഘാനയെ വിജയത്തിലേക്ക് നയിച്ചത്. മനോഹരമായ നീക്കത്തിനൊടുവില്‍ ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച പന്താണ് സാദിഖ് കൊളംബിയന്‍ വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കൊളംബിയ ഏറെ പരിശ്രമിച്ചുവെങ്കിലും കരുത്തുറ്റ ഘാന പ്രതിരോധം വഴങ്ങിയില്ല.
ഇതോടെ രാജ്യം ആദ്യമായി ആഥിയേത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ വിജയം ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനക്ക് സ്വന്തമായി. ബാറിന് കീഴില്‍ ഗോളി ഡണ്ലാന്ഡ് ഇബ്രാഹിമിന്റെ മിന്നുന്ന പ്രകടനം പലപ്പോഴും ഘാനയുടെ രക്ഷയ്ക്കെത്തി.
അതേസമയം, കനത്ത മഴയില്‍ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയത്തിന് തുല്യമായ സമനിലയാണ് യൂറോപ്യന്‍ കരുത്തുമായെത്തിയ തുര്‍ക്കിക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയത്.
ആദ്യ പകുതിയില്‍ തുര്‍ക്കി ഒരു ഗോളിനു മുന്നിലായിരുന്നു. 18-ാം മിനിറ്റില്‍ അഹമ്മദ് കുറ്റുസുവാണ് തുര്‍ക്കിക്കു ലീഡ് നേടിക്കൊടുത്തത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഗോളും കുറ്റുസുവിന്റെ പേരിലായി. ബോക്സിന് പുറത്തുനിന്നു പറന്നു വന്ന ക്രോസ് അഹമ്മദ് കൃത്യമായി കുത്തി നെറ്റിന്റെ മൂലയിലിടുകയായിരുന്നു. ഈ ഒരു ഗോളിന് ആദ്യ പകുതിയില്‍ തുര്‍ക്കി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കണമെന്ന വാശിയില്‍ ന്യൂസിലാന്‍ഡ് മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 58-ാം മിനിറ്റില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മാക്സ് മാട്ട സമനില ഗോള്‍ നേടി. ബോക്സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്കാണ് വലയിലെത്തിയത്. തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും വിജയഗോള്‍ അകന്നുനിന്നു. കളിയുടെ പരിക്ക് സമയത്ത് ന്യൂസിലാന്‍ഡിന്റെ സമനില ഗോള്‍ നേടിയ മാട്ടയ്ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: