കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ഉത്തര കൊറിയയെ നേരിടാനിറങ്ങുന്നത് ആഫ്രിക്കന്‍ രാജ്യമായ നൈജര്‍.
ബ്രസീലും സ്പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് നൈജര്‍. അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമിയിലെത്തിയാണ് നൈജര്‍ ലോകകപ്പിന് യോഗ്യത നേടിയത്.
ആഫ്രിക്കന്‍ ഫുട്ബോളിന്റെ വന്യതയാണ് നൈജറിന്റെയും കരുത്ത്. ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാറൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ നൈജീരിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസമുണ്ട് അവര്‍ക്ക്. ലോകകപ്പിലേയ്ക്കുളള നൈജീരിയയുടെ വഴി അടച്ച വിജയമായിരുന്നു അത്. കൊച്ചിയില്‍ മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടകയാണവര്. ഡി ഗ്രൂപ്പിലെ ഇതര സംഘങ്ങള്‍ക്ക് ഇവര്‍ക്കെതിരെ ജയം എളുപ്പമായേക്കില്ല.
പ്രതിരോധത്തില്‍ അതിശക്തരാണ്. നേഷന്‍സ് കപ്പിന്റെ സെമിയില്‍ ശക്തരായ ഘാനയോട് തോറ്റത് ഷൂട്ടൗട്ടിലാണ്. മഹമദൂ മഹാമനെ, ഫറൂഖ് ഇദ്രിസ, ഇബ്രാഹിം നമാത, ദ്ജിബ്രില ഇബ്രാഹിം എന്നിവരാണ് പ്രതിരോധനിരക്കാര്‍. ഉയരക്കൂടുതലിന്റെ ആനുകൂല്യം വേണ്ടുവോളമുള്ളവര്‍.
കാദിര് അബൂബക്കര്‍ എന്ന പതിനാറുകാരനാണ് മധ്യനിരയിലെ പ്രധാനി. കരിം ടിന്നി, ഹബീബു സോഫിയാനെ, റാചിദ് അല്‍ഫാരി എന്നിവരാണ് അബൂബക്കറിന് കൂട്ട്. മുന്നേറ്റത്തില്‍ സലിം അബ്ദുറഹ്മാനെ, ഇബ്രാഹിം ബൗബക്കര്‍, സലിം ഗാലിസൊനി എന്നിവര്‍ അണിനിരക്കുന്നു. വലയ്ക്കുമുന്നില്‍ മൂസ ലൗആലി എന്ന പതിനാറുകാരനും. വേണ്ടത്ര മത്സരപരിചയമില്ലാത്തതാണ് ദൗര്‍ബല്യം.
കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 16 ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയാണ് ഉത്തര കൊറിയ ലോകകപ്പിനെത്തിയിട്ടുള്ളത്. 2അവരുടെ അഞ്ചാം ലോകകപ്പാണിത്. 2005-ല്‍ ക്വാര്‍ട്ടറില്‍ കളിച്ചതാണ് ഏറ്റവും മികച്ച നേട്ടം. കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് കൊറിയന്‍ പടയുടെ കരുത്ത്. എന്നാല്‍ പ്രതിരോധം പലപ്പോഴും പിഴയ്ക്കുന്നു. നിസ്സാര പിഴവുകള്‍ വരുത്തി ഗോള്‍ വഴങ്ങും. സ്ട്രൈക്കര്‍ റീ കാങ് ഗുക് ആണ് കൊറിയയുടെ പ്രീതീക്ഷ. കിം ഹ്വി ഹാങ്, ക്വാന്‍ നം ഹോക് എന്നിവരാണ് മറ്റ് സ്ട്രൈക്കര്‍മാര്‍.
ഉത്തര കൊറിയയുടെ മുന്‍ ദേശീയ താരം യുന്‍ ജോങ് സു ആണ് പരിശീലകന്. തുടക്കത്തില്‍ എങ്ങനെയെങ്കിലും ലീഡ് നേടുകയും പിന്നീട് അതില്‍ കടിച്ചുതൂങ്ങുകയുമാണ് അവരുടെ ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: